തൃശൂർ: കൊടകരയിൽ കവർന്ന മൂന്നരക്കോടി ബി.ജെ.പി നേതാക്കളുടെ അറിവോടെ കൊണ്ടുവന്നതാണെന്ന് പൊലീസ്. കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടാനുള്ള ധർമ്മരാജന്റെയും സുനിൽ നായികിന്റെയും ഹർജിക്ക് എതിരായി കോടതിയിൽ നല്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടു വന്ന പണം ബി.ജെ.പി.യുടേതാണെന്നും ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയ്ക്ക് നൽകാനാണ് കൊണ്ടുവന്നതെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ പണം കണ്ടെടുക്കാനുണ്ട്. പണത്തിന്റെ വരവ് സംബന്ധിച്ച് സംസ്ഥാന തലത്തിലുള്ള ബി.ജെ.പി. നേതാക്കൾക്ക് അറിവുണ്ടെന്ന മൊഴിയും തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിനാൽ വ്യാജരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഹർജി തള്ളണമെന്നും പണം വിട്ടുകിട്ടാനായി ഉണ്ടാക്കിയത് കെട്ടുകഥയാണെന്നും റിപ്പോർട്ടിലുണ്ട്.