cheru

തൃശൂർ: തൃശൂർ ടൗണിൽ നിന്നും 23 കിലോമീറ്റർ അകലെയുള്ള ചെറുചക്കിചോല വിനോദ സഞ്ചരികളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ചെറുചക്കിചോലയുടെ വിനോദ സഞ്ചാര സാധ്യതകൾ തിരിച്ചറിഞ്ഞ് ഔഷധവന ഉദ്യാനം ഒരുക്കിയിരിക്കുകയാണ്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും വനംവകുപ്പും വന സംരക്ഷണ സമിതിയും ഔഷധിയും കൈകോർത്ത് ചിറ്റണ്ട ചെറുചക്കിചോല ടൂറിസം ഡെസ്റ്റിനേഷനിൽ ഔഷധവനോദ്യാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു.വിനോദത്തിന് പുറമേ പ്രകൃതി നിരീക്ഷണം, പക്ഷിനിരീക്ഷണം, മലകയറ്റം, വനസഞ്ചാരം തുടങ്ങിയവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. കോവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഇക്കോ ടൂറിസം പദ്ധതിയിലൂടെ കൂടുതൽ സഞ്ചാരികൾ ഇവിടെ എത്തിച്ചേരും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.


തണൽ വിരിക്കാൻ 133 ഔഷധ സസ്യങ്ങൾ


133 ഓളം വരുന്ന ഔഷധ സസ്യങ്ങളാണ് വനോദ്യാനത്തിൽ തണൽ വിരിക്കുക. 3000 ഔഷധ സസ്യങ്ങൾ ഇവിടെ ടൂറിസത്തിൻറെ ഭാഗമായി നട്ടുവളർത്തുന്നുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുഴിയെടുത്ത്, തൈനട്ട്, ജൈവവേലി കെട്ടി സംരക്ഷിക്കലും പരിപാലനവും അടങ്ങുന്നതാണ് ഈ പദ്ധതി. ദന്തപ്പാല, നീലഉമ്മം, എരുക്ക് ഇത്തി, പാതിരി, ഏലിലം പാല തുടങ്ങി 133 ഇനം ഔഷധ സസ്യങ്ങളാണ് ഇവിടെ നടാൻ ഉദ്ദേശിക്കുന്നത്.


ഹൃദയം കവരും ചോല


എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെ ഒഴുകുന്ന അരുവിയാണ് ചെറുചക്കി ചോല. പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നിൽക്കുന്നയിടം. ചോലയിലെത്താൻ ഒരു കിലോമീറ്ററോളം കാട്ടിലൂടെ നടക്കണം. മൺസൂൺ കാലത്താണ് ചെറുചക്കിചോല നിറഞ്ഞൊഴുകി കൂടുതൽ മനോഹരമാകുന്നത്. ചെറുതും വലുതുമായ ഏഴോളം വെള്ളച്ചാട്ടങ്ങൾകൊണ്ട് സമ്പന്നമാണ് ഈ പ്രദേശം.


പേരിന് പിന്നിലെ കഥ


ചെറുചക്കി എന്ന പേരിന് പിന്നിലെ കഥയും വിനോദ സഞ്ചരികൾക്ക് ഏറെ കൗതുകമുണ്ടാക്കുന്നുണ്ട്. പണ്ട് ഇവിടം ഭരിച്ചിരുന്ന ഒരു കാട്ടുമൂപ്പന് ഏറെകാത്തിരുന്ന് പിറന്ന കുഞ്ഞായിരുന്നു ചെറു ചക്കി. മകളെ കാടിനു പുറത്തു വിടാതെ മൂപ്പൻ കെട്ടിയിട്ടെന്നും ബന്ധനസ്ഥയായ ചെറുചക്കിയുടെ കണ്ണീരാണ് ചെറുചക്കി ചോലയായി ഒഴുകുന്നത് എന്നുമാണ് കഥ. അരുവികളും വെള്ളച്ചാട്ടങ്ങളും, ചെക്ക് ഡാമും, തട്ട്മടയും, നരിമടയും വാച്ച്ടവറും ഒക്കെയായി സഞ്ചരികളുടെ മനം കവരാനുള്ളതെല്ലാം ഇവിടെയുണ്ട്.