തൃശൂർ : വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ച് ജനക്കൂട്ടം. ഇന്ന് ജില്ലയിലെ ഒരോ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. പലയിടത്തും ഇത് സംഘർഷത്തിലേക്ക് വരെ വഴിവച്ചു. തൃശൂർ കോർപറേഷൻ പരിധിയിൽ പറവട്ടാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രാവിലെ എട്ട് മണിക്കുള്ളിൽ ആയിരത്തോളം പേരാണ് എത്തിയത്. ഇന്നലെ പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ 200 ഓളം പേർക്ക് സ്‌പോട്ട് വാക്‌സിനേഷൻ ലഭിക്കുന്നുണ്ടെന്ന അറിയിപ്പ് വന്നിരുന്നു. രാവിലെ എട്ട് മുതൽ ടോക്കൺ നൽകുമെന്ന അറിയിപ്പും ഉണ്ടായിരുന്നു. 45 വയസിന് മുകളൽ ഫസ്റ്റ് ഡോസ് എടുക്കേണ്ടവരും 84 ദിവസം കഴിഞ്ഞ രണ്ടാം ഡോസ് എടുക്കേണ്ടവർക്കുമാണ് ഇന്ന് വാക്‌സിൻ നൽകുകയെന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ തള്ളി ക്കയറിയത്. പുലർച്ചെ നാലര മുതൽ തന്നെ പ്രായമായവർ വരെ ടോക്കൺ എടുക്കാൻ പ്രാഥാമികാരോഗ്യ കേന്ദ്രത്തിൽ എത്തിയിരുന്നു. എന്നാൽ എത്ര പേർക്ക് വാക്‌സിന് നൽകുന്നുവെന്ന യാതൊരു നിർദ്ദേശവും ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. വന്നവർ ഒരോരുത്തരുടെയും പുറകിലായി നിന്നതോടെ വരി കിലോമീറ്റളോളം നീണ്ടു. എന്നാൽ പ്രഥാമികാരോഗ്യ കേന്ദ്രം അധികൃതർ എട്ട് മണിക്ക് തന്നെ നൂറു പേർക്കുള്ള ടോക്കൺ നൽകി കഴിഞ്ഞതായി ആക്ഷേപം ഉണ്ട്. തിരക്ക് നിയന്ത്രിക്കാൻ പൊലീസും സ്ഥലത്ത് എത്തിയിരുന്നില്ല. 9 മണി മുതൽ ഉച്ചക്കഴിഞ്ഞ് മൂന്നു മണി വരെയാണ് വാക്‌സിനേഷൻ. ജില്ലയ്ക്ക് ലഭിച്ച വാക്‌സിനുകളിൽ 80 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയായിരുന്നു നൽകിയത്. രണ്ട് ദിവസത്തേക്ക് 42000 ഡോസ് വാക്‌സിനാണ് ലഭിച്ചിരുന്നത്. ജില്ലയിൽ 117 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഉള്ളത്. കൂടാതെ ജവഹർ ബാലഭവനിൽ സ്‌പെഷ്യൽ ക്യാമ്പും സംഘടിപ്പിച്ച് വരുന്നുണ്ട്.