വെള്ളറട: കൃഷിചെയ്ത് കുടുംബം പുലർത്താൻ കഴിയാതെ കർഷകർ. വന്യജീവികളുടെ ശല്യം, കാലാവസ്ഥാവ്യത്യയാനം, കീടങ്ങളുടെ ശല്യം തുടങ്ങി നൂറ് പ്രശ്നങ്ങളാണ് കർഷർ നേരിടുന്നത്.
ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ നിരവധി നൽകി. തിരഞ്ഞെടുപ്പിൽ മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളുമെത്തും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ഈ വഴിക്ക് ആരുമെത്താറില്ലെന്ന് ഇവർ പരാതിപ്പെടുന്നു.
മാവും പുളിയും പ്ളാവും കായ്ച്ചുതുടങ്ങിയതോടുകൂടി വാനരന്മാർ വ്യാപകമായി അവയ്ക്ക് വേണ്ടെങ്കിലും അടിച്ചും തൊഴിച്ചും കളയുകയാണ്. കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ച് ഇടുന്നു. നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നും എത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്കയാകുമ്പോൾ തന്നെ മുഴുവനും വാനരന്മാർ താഴെയിറക്കും.
വന അതിർത്തി കഴിഞ്ഞ് എത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ സർക്കാർ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മലയോരത്ത് ഇനി കൃഷി ഭൂമി കാണില്ല. റബർ കൃഷിയെ ആശ്രയിക്കാമെന്ന് വിചാരിച്ചാൽ കൃഷിക്ക് മുടക്കുന്ന പണം പോലും തിരികെ കിട്ടാത്ത സാഹചര്യവും കർഷകനെ ദുരിതത്തിലാക്കുന്നു.
പ്രധാന പ്രശ്നം - കാട്ടുമൃഗങ്ങളുടെ ശല്യം
ബുദ്ധിമുട്ടിലായത്
വെള്ളറട, അമ്പൂരി, കള്ളിക്കാട്, ഗ്രാമപഞ്ചായത്തിലെ പന്നിമല, തേക്കുപാറ, കുട്ടമല, കണ്ടംതിട്ട, പാമ്പരംകാവ്, പുറുത്തിപ്പാറ, വാഴിച്ചൽ പ്രദേശങ്ങളിടെ കർഷകർ
കൃഷി ഭൂമി വെറുതേ കിടക്കുന്നു
ഹെക്ടർ കണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശാക്കിയിട്ടിരിക്കുന്നത്. മരച്ചീനി(കപ്പ), വാഴ, ചേമ്പ്, ചേന, മറ്റുനാണ്യവിളകൾ ഒന്നും തന്നെ കൃഷിചെയ്യാൻ കഴിയുന്നില്ല. കാട്ടിൽ നിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ്.
മലയോരത്തെ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര പദ്ധതികൾ നടപ്പിലാക്കണം. വാനരന്മാരെ പിടികൂടാൻ കർഷകർ തയ്യാറായാൽ വനം വകുപ്പ് അധികൃതരിൽ നിന്നും നടപടി ഉണ്ടാകാതെ രക്ഷിക്കണം.
മേഖലയിലെ കർഷകർ