krishi

വിതുര: വിതുര കൃഷിഭവന്റെയും വിതുര പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന കാർഷിക ചന്ത വിതുര മേഖലയിലെ കർഷകർക്ക് അനുഗ്രഹമായി. വിതുര പഞ്ചായത്തോഫീസ് വളപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചന്തയുടെ പ്രവർത്തനം. വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ നിന്നായി കാർഷിക ഉത്പന്നങ്ങൾ വാങ്ങുവാനും വിറ്റഴിക്കുന്നതിനുമായി അനവധി പേർ എത്തുന്നുണ്ട്. കുറഞ്ഞ വിലയ്ക്കാണ് ഉത്പന്നങ്ങൾ കാർഷിക ചന്തയിൽവിൽക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വിഷമിച്ച കർഷകർക്ക് ആശ്വാസമായാണ് ചന്ത തുടങ്ങിയത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കർഷകർ വിപണി ലഭിക്കാതെ ഏറെ ബുദ്ധിമുട്ടിയതോടെ കൃഷിഭവനും, പഞ്ചായത്തും ഇടപെടുകയായിരുന്നു. ഓഫീസിനോട് ചേർന്ന് വ്യാഴാഴ്ചകളിൽ മാത്രമായാണ് പ്രവർത്തനമാരംഭിച്ചതെങ്കിലും നിലവിൽ പഞ്ചായത്തോഫീസ് വളപ്പിൽ എല്ലാ ദിവസവും ചന്തയുണ്ട്.

ഗ്രാമപ്പഞ്ചായത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ചന്തയ്ക്ക് കൃഷി ഓഫീസർ എം.എസ്.അനാമികയും ജീവനക്കാരുമാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഉത്പന്നങ്ങൾ വിറ്റഴിക്കുവാനൻ കഴിയാതെ വരികയും, കൃഷിക്കാർക്ക് വൻ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.

കൃഷി ഉഷാർ

പഞ്ചായത്തിന്റെയും,കൃഷി ഭവന്റെയും നേതൃത്വത്തിൽ ആരംഭിച്ച കൃഷി വൻ വിജയമാകുകയാണ്. പഞ്ചായത്തിൽ തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പദ്ധതിക്ക് കഴിഞ്ഞ വർഷമാണ് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 17 വാ‌ർഡുകളിലുമായി മുന്നൂറോളം ഏക്കർ തരിശുഭൂമി കണ്ടെത്തി കൃഷി ആരംഭിക്കുകയായിരുന്നു. വാഴ, മരച്ചീനി, എന്നിവക്ക് പുറമേ പച്ചക്കറിയും കൃഷി നടത്തി. കൃഷി നഷ്ടമാണെന്ന പേരിൽ ആദ്യം മിക്കവരും പുറം തിരിഞ്ഞു നിന്നെങ്കിലും പഞ്ചായത്തും, കൃഷി ഭവനും ഉണർന്നു പ്രവർത്തിച്ചതോടെ കർഷകർ രംഗത്തിറങ്ങി. ജൈവവളകൃഷിയാണ് കൂടുതലും നടത്തുന്നത്. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്,കൃഷി ഓഫീസർ എം.എസ്. അനാമിക എന്നിവരാണ് തരിശുഭൂമിയിലെ കൃഷിക്ക് നേതൃത്വം നൽകുന്നത്. വിതുര സർവീസ് സഹകരണബാങ്കും കർഷകരെ സഹായിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുകയും, ലോണുകൾ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. കാർഷിക ഉത്പന്നങ്ങൾ പഞ്ചായത്തിൽ വിൽക്കുന്നതിനു പുറമേ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലും നൽകുന്നുണ്ട്.