തിരുവനന്തപുരം: കൊച്ചി ജലമെട്രോ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി പ്രത്യേക കമ്പനി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാരും കൊച്ചി മെട്രോയും ധാരണാപത്രം ഒപ്പുവച്ചു. കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോയ്ക്ക് 26 ശതമാനവുമാണ് ഓഹരി വിഹിതം. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയും കൊച്ചി മെട്രോ എം.ഡി കെ.ആർ. ജ്യോതിലാലുമാണ് ധാരണാപത്രം ഒപ്പുവച്ചത്.
കൊച്ചി വാട്ടർ മെട്രോയുടെ ഡയറക്ടർ ബോർഡിൽ എട്ട് അംഗങ്ങളുണ്ടാവും. ഇതിൽ അഞ്ചുപേർ സർക്കാർ നിർദ്ദേശിക്കുന്നവരായിരിക്കും. വാട്ടർ മെട്രോയ്ക്ക് 38 ജെട്ടികളുണ്ടാവും. കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ചു കൊണ്ട് 78 ബോട്ടുകൾ സർവീസ് നടത്തും. 23 എ.സി ഇലക്ട്രിക് ബോട്ടുകളുടെ നിർമാണം കൊച്ചിൻ ഷിപ്പ്‌യാർഡിൽ പുരോഗമിക്കുകയാണ്. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.