നിയമയുദ്ധത്തിൽ കർണാടകം തോറ്റു
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി എന്ന ചുരുക്കപ്പേര് കേരളം മാത്രമായിട്ട് ഇങ്ങെടുക്കുവാ. കർണാടക സർക്കാരിനെ ഇക്കാര്യം അറിയിച്ച് കേരള ഗതാഗതവകുപ്പ് ഉടൻ കത്ത് അയയ്‌ക്കും. കർണടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഇനി വേറെ ചുരുക്കപ്പേര് കണ്ടെത്തണം.
ഇംഗ്ലീഷ് പേരിലെ ആദ്യക്ഷരം കെ ആയതിനാൽ രണ്ട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും കെ.എസ്.ആർ.ടി.സി എന്ന ചുരുക്കപ്പേര് ഉപയോഗിച്ചിരുന്നു. ഒരു പ്രശ്നവുമില്ലാതെ അങ്ങനെ പോയപ്പോഴാണ് 2014 ൽ ആ ചുരുക്കപ്പേര് തങ്ങൾക്ക് മാത്രമായി വേണമെന്നും കേരളം അത് ഉപയോഗിക്കരുതെന്നും കാട്ടി കർണാടകം നോട്ടീസ് അയച്ചത്. നമ്മുടെ കെ.എസ്.ആർ.ടി.സി ചില അവസരങ്ങളിൽ കേരള എസ്.ആർ.ടി.സി എന്നെഴുതിയതൊക്കെ ചുരുക്കപ്പേര് നഷ്ടമാകുമെന്ന തോന്നൽ അക്കാലത്തുണ്ടാക്കി.
എന്നാൽ അന്നത്തെ കെ.എസ്.ആർ.ടി.സി മേധാവി ആന്റണി ചാക്കോ നിയമയുദ്ധം തുടങ്ങി വച്ചു. ആദ്യം പൊതുഗതാഗത കോർപ്പറേഷൻ രൂപീകരിച്ച സംസ്ഥാനം കേരളമാണെന്ന വാദവും ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിൽ കേരളത്തിന് വേണ്ടി അപേക്ഷ നൽകി. ട്രേഡ് മാർക്‌സ് ആക്ട് 1999 പ്രകാരം കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തും, രണ്ട് ആനകളുള്ള എംബ്ലവും, ആ എംബ്ലത്തിൽ നിന്നുണ്ടായ ആനവണ്ടി എന്ന വിളിപ്പേരും, കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. ഈ വിജയം കാണാൻ ആന്റണി ചാക്കോ ഇല്ല. 2018 ജൂണിൽ അദ്ദേഹം അന്തരിച്ചു.
ഉടൻ കർണാടകത്തിന് നോട്ടീസ് അയയ്‌ക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. 'ആനവണ്ടി 'എന്ന പേരും പലരും പല കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.