malinyam

വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര പഞ്ചായത്തിലെ ആനപ്പാറ മുതൽ കല്ലാർ വരെയുള്ള ഭാഗത്ത് മാലിന്യനിക്ഷേപം രൂക്ഷമാകുന്നതായി പരാതി. വിജനമായ പ്രദേശത്ത് റോഡരികിൽ കൂടുതലും മാലിന്യങ്ങൾ വലിച്ചെറിയുന്നത്. രാത്രികാലങ്ങളിൽ ഇറച്ചി വേസ്റ്റുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ റോഡരികിൽ കൊണ്ടിടുന്നത് പതിവായി മാറിയിട്ട് കാലങ്ങളേറയായി. മാലിന്യം അഴുകി ദുർഗന്ധം പരത്തുന്നതുമൂലം മൂക്ക് പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയിലുമാണ്. പ്രദേശത്ത് കൊവിഡ് വ്യാപനവും, മരണങ്ങളും വർദ്ധിക്കുന്നതിനിടയിൽ മാലിന്യനിക്ഷേപം കൂടി വ്യാപകമായത് സാംക്രമികരോഗങ്ങളും മറ്റും പടരാൻ സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഇതു സംബന്ധിച്ച് കല്ലാർ നിവാസികൾ ആരോഗ്യവകുപ്പിനും പഞ്ചായത്തിലും പൊലീസിലും പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. നേരത്തേ ലോക്ക്ഡൗണിന് മുൻപ് ടൂറിസ്റ്റുകൾ എത്തിയിരുന്നപ്പോഴും മാലിന്യങ്ങൾ റോഡരികിലും മറ്റും വലിച്ചെറിയുമായിരുന്നു. മാലിന്യങ്ങൾ നിക്ഷേപിക്കുവാനായി വനംവകുപ്പ് കല്ലാർ മേഖലയിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഫലപ്രദമായില്ല. വനമേഖലയിൽ മിക്കയിടത്തും ഇപ്പോഴും മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിട ക്കുന്നത് കാണാം. മേഖലയിൽ ഈച്ച, കൊതുക് ശല്യവും വർദ്ധിച്ചിട്ടുണ്ട്. പൊൻമുടിയിലേക്കും മറ്റും പോകുന്ന പ്രധാന റൂട്ടിലാണ് മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നത്. മാലിന്യനിക്ഷേപം സഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കല്ലാർ മേഖലയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും കടലാസിലായി.

* കല്ലാർ നദിയിൽ മിക്ക ഭാഗത്തും മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നു

* നദിയിലെ പാറപ്പുറത്തിരുന്ന് ഭക്ഷണം കഴിച്ച ശേഷം മാലിന്യം നദിയിൽ വലിച്ചെറിയും

* മദ്യപസംഘങ്ങൾ കുപ്പികളും നദിയിലെ പാറപുറത്ത് എറിഞ്ഞുടക്കും

*നദിയുടെ മിക്ക ഭാഗത്തും ഇറച്ചി വേസ്റ്റുകൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് വലിച്ചെറിയുന്നുണ്ട്.

*ഇത്തരം വേസ്റ്റുകൾ ചില മേഖലകളിൽ അടിഞ്ഞുകൂടി ജലം മലിനപ്പെട്ട് ദുർഗന്ധം പരത്തുന്നു

നദിയിലും മാലിന്യനിക്ഷേപം

വാമനപുരം നദിയുടെ മിക്ക ഭാഗത്തും മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നതും, ഒഴുകിനടക്കുന്നതും കാണാം. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകുമ്പോൾ നാട്ടുകാർ നദിയെയാണ് ആശ്രയിക്കാറുള്ളത്. മാലിന്യനിക്ഷേപം മൂലം ഇക്കാലത്ത് നദി മലിനപ്പെടുകയും ജലം ഉപയോഗിക്കുവാൻ കഴിയാത്ത സ്ഥിതി സംജാതമാകുകയും ചെയ്യാറുണ്ട്.

വാമനപുരം, നെടുമങ്ങാട്, അരുവിക്കര നിയോജകമണ്ഡലത്തിലെ ആയിരക്കണക്കിന് പേർ ഉപയോഗിക്കുന്നത് വാമനപുരം നദിയിലെ വെള്ളമാണ്. ആയിരക്കണക്കിന് ഹൗസ് കണക്ഷനുകളുണ്ട്. വാമനപുരം നദിയെ സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും ഫലപ്രദമായില്ല. നദിയെ അമിതമായി ചൂഷണം ചെയ്യുകയും, മലിനപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴും നിലവിലുള്ളത്. ചില ഭാഗങ്ങളിൽ ഫാക്ടറികളിൽ നിന്നും മറ്റുമുള്ള മലിനജലവും നദിയിലേക്ക് ഒഴിക്കിവിടുന്നതായും പരാതി ഉയന്നിട്ടുണ്ട്. നദിയെ അമിതമായി ചൂഷണം നടത്തുന്നതുമൂലം വേനൽ കടുത്താൽ നദിയിലെ നീരൊഴക്ക് ഗണ്യമായി കുറയുകയും ചിലയിടങ്ങളിൽ നദി നിശ്ചലമായി കിടക്കുന്നതും കാണാം.

ആനപ്പാറ മുതൽ കല്ലാർ വരെയുള്ള മേഖലയിൽ വർദ്ധിച്ചുവരുന്ന മാലിന്യനിക്ഷേപത്തിന് തടയിടുവാൻ പഞ്ചായത്തും, പൊലീസും അടിയന്തരനടപടികൾ സ്വീകരിക്കണം. ആനപ്പാറ മുതൽ കല്ലാർ വരെ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം

കല്ലാർ,ആനപ്പാറ നിവാസികൾ

പടം

കല്ലാർ -ആനപ്പാറ റോഡരികിലെ മാലിന്യനിക്ഷേപം