ബാലരാമപുരം: മന്ത്രിയെ ഫോണിൽ വിളിച്ച വിദ്യാർത്ഥിക്ക് മൊബൈൽ ഫോണുമായി വ്യാപാരികളെത്തി. ബാലരാമപുരം മണിയഞ്ചിറ തോപ്പ് വീട്ടിൽ കൂലിപ്പണിക്കാരനായ അബൂബക്കറിന്റെയും വീട്ടമ്മയായ ഷാജിമയുടെയും മകളായ ആമിനയ്ക്കാണ് സമ്മാനമായി വ്യാപാരിവ്യവസായി സമിതി നേമം ഏരിയാ കമ്മിറ്റി സ്മാർട്ട് ഫോൺ വീട്ടിലെത്തിച്ചത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻക്കുട്ടിയുടെ ടെലിവിഷൻ പരിപാടിക്കിടയിൽ സ്ക്രീനിൽ കാണിച്ച നമ്പരിൽ വിളിച്ചാണ് പന്ത്രണ്ടാം ക്ലാസുകാരിയായ ആമിന തനിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണില്ലെന്ന വിവരം അറിയിച്ചത്. തുടർന്ന് വിദ്യാഭ്യാസമന്ത്രി വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാനെ വിളിച്ച് അടിയന്തരമായി ഫോൺ സൗകര്യം ലഭ്യമാക്കാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും എം. ബാബുജാനും സമിതി നേതാക്കളും ആമിനയുടെ വീട്ടിലെത്തി ഫോൺ സമ്മാനിച്ചു. സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, സമിതി ഏരിയാ സെക്രട്ടറി എസ്.കെ. സുരേഷ് ചന്ദ്രൻ, നേതാക്കളായ ഷെയ്ക്ക് മൊഹ്ദീൻ, അബ്ദുൽ സലാം, എസ്. രാജശേഖരൻ, നവാസ്, മെഹബൂബ് ഖാൻ എന്നിവർ പങ്കെടുത്തു. ഫോൺ ലഭിച്ച ആമിന മന്ത്രിയെ വിളിച്ച് നന്ദി അറിയിച്ചു. കോട്ടുകാൽകോണം മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആമിന.
ഫോട്ടോ: ആമിനയ്ക്ക് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്മാർട്ട് ഫോൺ സമ്മാനിക്കുന്നു. എം. ബാബുജാൻ സമീപം