തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണൽ പൂന്തുറ മുതൽ വേളി വരെയുള്ള തീരദേശത്ത് നിക്ഷേപിക്കണമെന്നു മന്ത്രി ആന്റണി രാജു. ഇതു സംബന്ധിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കി നടപ്പാക്കണമെന്ന നിർദ്ദേശത്തോടെ ഫിഷറീസ് മന്ത്രിക്ക് അദ്ദേഹം കത്ത് നൽകി.

വിഴിഞ്ഞം ഹാർബർ നിർമ്മാണക്കമ്പനിക്ക് ഇക്കാര്യത്തിൽ അടിയന്തര നിർദ്ദേശം നൽകണം. കടൽത്തീരത്ത് വടക്കുനിന്ന് തെക്കോട്ടുള്ള മണലൊഴുക്കാണ് വിഴിഞ്ഞത്ത് മണൽത്തിട്ട രൂപപ്പെടാൻ കാരണം.

തുറമുഖ നിർമ്മാണക്കമ്പനി ഈ മണൽ സൗജന്യമായി നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, വിഴിഞ്ഞത്തിന്റെ വടക്കോട്ടുള്ള തീരങ്ങളിൽ തീരശോഷണം സംഭവിക്കാതിരിക്കുന്നതിനായി മണൽ അടിയുന്ന സ്ഥലങ്ങളിൽ നിന്ന് അതെടുത്ത് തീരശോഷണം സംഭവിക്കുന്ന മേഖലയിൽ നിരന്തരമായി നിക്ഷേപിച്ചു കൊണ്ടിരിക്കണം എന്ന ഡോ.എം.എസ് സ്വാമിനാഥന്റെ വിദഗ്ദ്ധസമിതി റിപ്പോർട്ട് നടപ്പാക്കണം. മുതലപ്പൊഴി ഹാർബറിനു വടക്ക് അഞ്ചുതെങ്ങ് ഭാഗത്തെ തീരശോഷണത്തിനു പരിഹാരമായും ഈ മാർഗമാണ് നിർദ്ദേശിച്ചിട്ടുള്ളത്.