manalthitta

കൊച്ചി: കൊച്ചി തുറമുഖത്തു പുതിയ ദ്വീപ് തെളിയുന്നതായി കണ്ടെത്തൽ. തുറമുഖ കവാടത്തിന് ഏഴു കിലോമീറ്റർ പടിഞ്ഞാറു മാറി ഏകദേശം എട്ടു കിലോമീറ്റർ നീളവും 3.5 കിലോമീറ്റർ വീതിയും വരുന്ന മണൽത്തിട്ടയാണ് കണ്ടെത്തിയത്. കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലിപ്പമാണിത്. മണൽ നിക്ഷേപം ദ്വീപായി രൂപാന്തരപ്പെടുന്നതിന്റെ സാദ്ധ്യതകൾ പഠിക്കാനൊരുങ്ങുകയാണ് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്). സംസ്ഥാന സർക്കാരിന്റെ ചെല്ലാനം മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായി മണൽ നിക്ഷേപത്തെ കൂടി ഉൾപ്പെടുത്തി പഠനം നടത്താനാണ് കുഫോസ് ലക്ഷ്യമിടുന്നത്.

ഓഖി ചുഴലിക്കാറ്റിന് ശേഷമാണു മണൽത്തിട്ട രൂപപ്പെട്ടതെന്നാണ് കരുതുന്നത്. ഇതുവഴി കടന്നു പോകുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യമിത് ശ്രദ്ധിക്കുന്നത്. സാധാരണ നിലയിൽ സമുദ്രത്തിന്റെ പലഭാഗങ്ങളിലും മണൽത്തിട്ടകൾ രൂപം കൊള്ളാറുണ്ടെങ്കിലും അവ നിശ്ചിത കാലയളവിനുള്ളിൽ ഇല്ലാതാകുന്നതാണു പതിവ്. എന്നാൽ ഈ മണൽനിക്ഷേപം സമുദ്രനിരപ്പിൽ നിന്ന് 21 അടി താഴ്ച വരെ ഉയർന്നു വന്നതോടെയാണു ഇക്കാര്യം പഠനവിധേയമാക്കുന്നത്. കഴിഞ്ഞ നാലു വർഷമായി തിട്ടയുടെ വിസ്തീർണത്തിൽ ഇടിവ് സംഭവിച്ചിട്ടില്ലെന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികളും വ്യക്തമാക്കുന്നു. നിലവിൽ ഇത് കടലിനടിയിലാണെങ്കിലും മണൽത്തിട്ട ഉയർന്നു വന്നാൽ കപ്പൽ ഗതാഗതത്തിനുൾപ്പെടെ ഭാവിയിൽ ഭീഷണിയായേക്കുമെന്ന ആശങ്കയുമുണ്ട്.

വ്യാവസായിക സാദ്ധ്യതയും
ഖനനത്തിനു പറ്റുന്ന മണൽനിക്ഷേപമാണോ രൂപപ്പെട്ടിരിക്കുന്നതെന്നും പരിശോധിക്കും. അങ്ങനെയെങ്കിൽ കോടികളുടെ ഖനനത്തിനു സാധ്യതകൾ ഏറെയാണ്. പക്ഷേ പാരിസ്ഥിതിക പഠനത്തെ അടിസ്ഥാനമാക്കി മാത്രമേ ഖനനം സാധ്യമാകൂ. ചെളിയോടു കൂടിയ മണ്ണാണ് അടിഞ്ഞിട്ടുള്ളതെങ്കിൽ അത് ദ്വീപായി രൂപപ്പെടുന്നതിനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല. മുൻപു കൊച്ചി തീരത്ത് ഇത്തരം മണൽത്തിട്ടകളും തുരുത്തുകളും രൂപപ്പെട്ടിട്ടുണ്ട്. അത്തരമൊരു പ്രദേശമാണ് കൊച്ചി തുറമുഖ നിർമാണത്തിന് ഡ്രഡ്ജിങ് നടത്തിയപ്പോൾ മണ്ണിട്ടു വില്ലിങ്ടൺ ഐലൻഡാക്കി മാറ്റിയത്.