കൊച്ചി: കൊവിഡിന്റെ രണ്ടാംവ്യാപനത്തിൽ മലയാള സിനിമാ വ്യവസായം വീണ്ടും പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. മേയ് 13ന് തിയേറ്ററിൽ പുറത്തിറക്കുമെന്ന് ഉറപ്പിച്ചിരുന്ന ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം മാലിക് ഒ.ടി.ടി പ്രദർശനത്തിനൊരുങ്ങുന്നു എന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. ഒ.ടി.ടി റിലീസിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കി കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റോ ജോസഫ് കഴിഞ്ഞ ദിവസം കത്ത് നൽകി. 30 കോടിയോളം മുടക്കി നിർമ്മിച്ച മാലിക് ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം 22 കോടി രൂപയ്ക്കാണ് വാങ്ങിയതെന്ന സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. ആന്റോ തന്നെ നിർമ്മാതാവായ, പൃഥ്വിരാജ് ചിത്രം കോൾഡ് കേസും ഒ.ടി.ടിയിലാവും റിലീസ് ചെയ്യുക.
കൊവിഡ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ചിത്രീകരണം പൂർത്തിയാക്കിയ രണ്ട് ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളിൽ ഒന്നാണ് മാലിക്. ആന്റണി പെരുമ്പാവൂർ നിർമ്മാതാവായ, മോഹൻലാൽ ചിത്രം മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം ആണ് ഇതിലാദ്യത്തേത്. 80 കോടി മുടക്കി പൂർത്തിയാക്കിയ ഈ ചിത്രവും മേയിൽ റിലീസിന് ഒരുങ്ങിയതായിരുന്നു. പുതിയ സാഹചര്യത്തിൽ ഈ ചിത്രത്തിന്റെ റിലീസും ഒ.ടി.ടിയിൽ ഒതുങ്ങുമോയെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഒരേസമയം നിരവധി തിയേറ്ററുകളിൽ പ്രദർശിപ്പിച്ചാണ് ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കൾ ലാഭമടക്കം തിരികെ പിടിക്കുന്നത്. മരയ്ക്കാറും മാലിക്കും ഇത്തരത്തിൽ വിദേശ തീയേറ്ററുകളടക്കം ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രങ്ങളായിരുന്നു. ഒ.ടി.ടി റിലീസിലൂടെ മുടക്കുമുതൽ തിരികെ പിടിക്കാനാവില്ലെന്ന ചിന്തയിലാണ് വൈകിയാലും തിയേറ്റർ റിലീസ് തന്നെ മതിയെന്ന് നിർമ്മാതാക്കൾ കരുതിയിരുന്നത്.
കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് 2020 മാർച്ച് 10ന് കേരളത്തിലെ എല്ലാ തിയേറ്ററുകളും അടച്ചു. ഏതാണ്ട് ഒരു വർഷത്തോളം കാത്തിരുന്ന് 2021 ജനുവരി 13ന് ആണ് തിയേറ്ററുകൾ വീണ്ടും തുറന്നത്. എന്നാൽ, രോഗഭീതിയിൽ തിയേറ്ററുകളിലേക്ക് ആളുകളെത്തുന്നത് കുറഞ്ഞിരുന്നു. പതിയെ മുഴുവൻ സീറ്റുകളിലും കാണികൾക്ക് പ്രവേശനം അനുവദിക്കുകയും സെക്കൻഡ് ഷോ ആരംഭിക്കുകയും ചെയ്തതോടെ തിരികെ വരാനാകുമെന്ന പ്രതീക്ഷയ്ക്ക് മേൽ കരിനിഴൽ വീഴ്‌ത്തിയാണ് രണ്ടാംവ്യാപനം രൂക്ഷമാവുകയും വീണ്ടും തീയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടുകയും സിനിമകളുടെ ചിത്രീകരണം നിറുത്തിവയ്ക്കുകയും ചെയ്തത്.
കൊവിഡിൽ വന്നത്
അടിമുടി മാറ്റം
മലയാളിയുടെ സിനിമാക്കാഴ്ചാ ശീലങ്ങളെയാണ് കൊവിഡ് എന്ന ഇത്തിരിപ്പോന്ന വൈറസ് അടിമുടി ഉലച്ചുകളഞ്ഞത്. മലയാള സിനിമയ്ക്ക് സംഭവിച്ച മാറ്റങ്ങളിലാദ്യം ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങൾ ഒരുക്കുന്നത് നിന്നുവെന്നതാണ് . ഒരു ചെറിയ മലയാള സിനിമ ഒരുക്കാൻ മൂന്ന് കോടി രൂപയാണ് ബഡ്‌ജറ്റെങ്കിൽ വിദേശങ്ങളിലെ തിയേറ്ററുകളെയടക്കം ലക്ഷ്യമിട്ട് 20 കോടിക്ക് മേൽ ബഡ്‌ജറ്റിൽ ഒരുക്കുന്ന സൂപ്പർസ്റ്റാർ ചിത്രങ്ങളാണ് ബിഗ് ബഡ്‌ജറ്റ് സിനിമകൾ. താരത്തിന്റെ മൂല്യത്തിന് അനുസരിച്ച്, ഉപയോഗിക്കുന്ന സാങ്കേതികത്തികവ് കണക്കാക്കി ബിഗ് ബഡ്‌ജറ്റിന്റെ 'വലിപ്പം' പിന്നെയും കൂടും. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളൊന്നും കേരള ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടുമില്ല. അതേസമയം, നിരവധി കുഞ്ഞൻ സിനിമകൾ ഇതിനോടകം ഒ.ടി.ടിയിൽ റിലീസാവുകയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കുറഞ്ഞ മുതൽമുടക്കിൽ ഏറ്റവും കുറവ് ആളുകളെ വച്ചാണ് ഒ.ടി.ടിയ്ക്ക് വേണ്ടി ചിത്രങ്ങൾ നിർമ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
2013ൽ തിയേറ്ററുകളെ ഹൗസ് ഫുള്ളാക്കിയ മോഹൻലാൽ ചിത്രം 'ദൃശ്യ'ത്തിന്റെ രണ്ടാംഭാഗമായ ദൃശ്യം -2 ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. റിപ്പോർട്ട് ചെയ്തതിൽ ഇതുവരെ മലയാള സിനിമയ്ക്ക് കിട്ടിയ കൂടിയ ഒ.ടി.ടി തുകയ്ക്കാണ് ആമസോൺ പ്രൈം ദൃശ്യം 2 വാങ്ങിയത്, 30 കോടി. ചിത്രം രാജ്യത്തിനകത്തും പുറത്തും മികച്ച അഭിപ്രായം നേടി. ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി, ജിയോ ബേബിയുടെ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഒക്കെ ഇത്തരത്തിൽ പ്രേക്ഷക പ്രീതി നേടിയ ഒ.ടി.ടി ചിത്രങ്ങളാണ്. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങളും ഒ.ടി.ടിയും പ്രദർശിപ്പിക്കുന്നുണ്ട്. ഒ.ടി.ടി സാദ്ധ്യതകൾ മുന്നിൽ കണ്ട് ഒട്ടനവധി ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ കേരളത്തിൽ നിന്നുതന്നെ വരുന്നുമുണ്ട്.