തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭാ ഹയരാർക്കി നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം കൊവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി ഇന്നലെ നടന്നു.സഭയുടെ പ്രഥമ ദേവാലയവും 1932ൽ ഹയരാർക്കി സ്ഥാപന വിളംബര കല്പന വായിക്കപ്പെട്ടതുമായ തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്കയിലായിരുന്നു ചടങ്ങ്.രാവിലെ 6.30ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ വി.കുർബാന അർപ്പിച്ചു.ഉച്ചകഴിഞ്ഞ് മൂന്നിന് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്കാബാവാ നിർവഹിച്ചു.1932 ജൂൺ 11ന് പതിനൊന്നാം പീയൂസ് മാർപാപ്പയാണ് തിരുവനന്തപുരം മേജർ അതിരൂപതയും തിരുവല്ല രൂപതയും സ്ഥാപിച്ചത്.മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും തിരുവനന്തപുരം അതിരൂപതാ അദ്ധ്യക്ഷനുമായി ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് നിയമിതനായി.കന്യാകുമാരി മുതൽ നിലയ്ക്കൽ വരെയുള്ള പ്രദേശം തിരുവനന്തപുരം അതിരൂപതയുടെ അജപാലന പ്രദേശമായി മാർപാപ്പ നിശ്ചയിച്ചു.പിന്നീട് തിരുവനന്തപുരം അതിരൂപതയിൽനിന്നു മാർത്താണ്ഡം,മാവേലിക്കര, പത്തനംതിട്ട, പാറശാല രൂപതകൾ സ്ഥാപിതമായി. 2005 ഫെബ്രുവരി 10ന് വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പ മലങ്കര സുറിയാനി കത്തോലിക്കാ സഭയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയപ്പോൾ തിരുവനന്തപുരം അതിരൂപത മേജർ അതിരൂപതയായി ഉയർത്തപ്പെട്ടു.ആഘോഷ പരിപാടികൾ മലങ്കര കാത്തലിക് ടി.വി.യിൽ തത്സമയം പ്രക്ഷേപണം ചെയ്യും.