തിരുവനന്തപുരം: കൊവിഡ്കാലത്ത് പ്രതിസന്ധികളെ അതിജീവിക്കാൻ കുടുംബശ്രീ അംഗങ്ങൾക്കായി ആവിഷ്കരിച്ച പ്രത്യേക വായ്‌പാ വിതരണത്തിന് തുടക്കമായി. കോർപ്പറേഷനിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നാല് സി.ഡി.എസുകൾ മുഖാന്തരം 31.25 കോടി രൂപയാണ് വായ്‌പ അനുവദിക്കുന്നത്. ലോക്ക് ഡൗണിലൂടെയുണ്ടാകുന്ന തൊഴിൽ നഷ്ടവും സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് അടിയന്തര വായ്പാസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച സി.എം.എച്ച്.എൽ.എസ് പദ്ധതി പ്രകാരമാണ് വായ്‌പ നൽകുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടിനും സാമ്പത്തിക സ്ഥിതിക്കും ആനുപാതികമായി ഒരംഗത്തിന് രണ്ടുലക്ഷം രൂപ വരെ അനുവദിക്കും. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. ഒമ്പത് ശതമാനം പലിശ സർക്കാർ സബ്‌സിഡിയായി നൽകും.

വായ്‌പ ഇങ്ങനെ

സി.ഡി.എസ് 1 - 8 കോടി

സി.ഡി.എസ് 2- 5.40 കോടി

സി.ഡി.എസ് 3 - 5.85 കോടി

സി.ഡി.എസ് 4 - 12 കോടി