vld-1

വെള്ളറട: ഉദ്ഘാടനം കഴിഞ്ഞ് നാലു വർഷം കഴിഞ്ഞിട്ടും പകൽ വീടിന് പ്രവർത്തനമില്ല. വെള്ളറട ഗ്രാമപഞ്ചായത്തിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പത്തുലക്ഷം രൂപ ചെവഴിച്ചാണ് കൃഷി ഭവന് സമീപം എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കി പകൽ വീട് പണികഴിപ്പിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറിയത്. ആദ്യം വൈദ്യുതി കണക്ഷൻ കിട്ടുന്നതിനുള്ള കാലതാമസം ഉണ്ടായിരുന്നു. വൈദ്യുതി ലഭിച്ചിട്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പകൽ വീടിന്റെ ചുമതലയ്ക്കുള്ള ആളെ ലഭിക്കാത്തതാണ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ താമസം നേരിടുന്നതെന്ന് അധികൃതർ പറയുന്നു. വയോജനങ്ങൾക്ക് രാവിലെ 8 മതുൽ വൈകുന്നേരം 5 വരെ ഇവിടെയിരുന്ന് വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും രണ്ടു നിലകളിലായി പണികഴിപ്പിച്ച ഈ കെട്ടിടത്തിലുണ്ട്. ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കളയും ടി.വിയും പുസ്തകങ്ങളും മരുന്ന് സൂക്ഷിക്കാൻ ഫ്രിഡ്ജും സജീകരിച്ചിട്ടുണ്ട്.

 ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്............................... 10 ലക്ഷം രൂപ

കെട്ടിടത്തിന് 7 ലക്ഷം

മറ്റ് സജീകരണത്തിന് 3 ലക്ഷം

പത്തുലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചതിൽ ഏഴു ലക്ഷം രൂപ കെട്ടിടത്തിനും മൂന്നു ലക്ഷം രൂപ മറ്റു സജീകരണങ്ങൾക്കുമാണ് ഒരുക്കിയത്. ഫർണിച്ചർവരെ സജീകരിച്ചു കഴിഞ്ഞു. വയോജനങ്ങളിൽ നിന്നും ഒരു കമ്മിറ്റി രൂപീകരിച്ച് ഒരാൾക്ക് കെട്ടിടത്തിന്റെ ചുമതല കൈമാറാനായിരുന്നു തീരുമാനമെങ്കിലും ആരും മുന്നോട്ട് വരാത്തതാണ് പ്രവർത്തനം നീണ്ടുപോകാൻ കാരണം.

കത്തിപ്പാറയിലും പ്രവർത്തനമില്ല

ഗ്രാമപഞ്ചായത്തിൽ കത്തിപ്പാറ കോളനിയിലും പകൽ വീട് പണികഴിപ്പിച്ചതും പ്രവർത്തനമില്ലാതെ കിടക്കുകയാണ്. ഉദ്ഘാടനവും കഴിഞ്ഞെങ്കിലും ബ്ലോക്ക് പഞ്ചായത്ത് മറ്റു ഗ്രാമപഞ്ചായത്തുകളിൽ പണികഴിപ്പിച്ച പകൽ വീടുകളെല്ലാം പ്രവർത്തിക്കുന്നു. വെള്ളറടയിലെ വീടുകൾ പ്രവർത്തിപ്പിക്കാത്തതിൽ വയോജനങ്ങൾക്കിടയിൽ ശക്തമായ പ്രതിക്ഷേധമുണ്ട്. ഇവർ നിവേദനവുമായി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചതുമാണ്. വീടുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒരാളെ നിയമിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിൽ തന്നെ ഓണറേറിയം നൽകുന്നതിനും വ്യവസ്ഥയുണ്ട്. എന്നാൽ പഞ്ചായത്തികളുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് ഇതിനു കാലതാമസമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ പറഞ്ഞു.

(പ്രതികരണം

പകൽ വീടുകളുടെ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ പഞ്ചായത്ത് ബഡ്ജറ്റിൽ തുക വകയിരുത്തി. കമ്മിറ്റി രൂപീകരിച്ച് വീടിന്റെ പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികൾ സ്വകരിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ.