 വി.എച്ച്.എസ്.ഇ എൻ.എസ്.ക്യു.എഫ് പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതൽ

 ലാബിൽ ഒരു സമയം 15 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ 28ന് ആരംഭിക്കും. വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.ക്യു.എഫ് പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതലാകും ആരംഭിക്കുന്നത്. ഒരു സമയം 15 പേരെ വീതമാണ് ലാബിൽ പ്രവേശിപ്പിക്കുക. കുട്ടികൾ, അദ്ധ്യാപകർ, ലാബ് അസിസ്റ്റന്റുമാർ എന്നിവർ ഇരട്ട മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ശരീരോഷ്മാവ് കൂടുതലുള്ളവർക്ക് പ്രത്യേക ഹാളിലാകും പരീക്ഷ.

കൊവിഡ് സ്ഥിരീകരിച്ച കുട്ടികൾക്ക് നെഗറ്റീവാകുന്ന മുറയ്ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അവസരമൊരുക്കും. ലാബുകളിലെ ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്ക് മുൻപും ശേഷവും സാനിറ്റൈസ് ചെയ്യും. ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റ് കുട്ടികൾ കൈമാറി ഉപയോഗിക്കാൻ പാടില്ല. വായു സഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ് മുറികളിലാകണം വൈവ നടത്തേണ്ടത്.

ഒരു സമയത്ത് കൂടുതൽ വിദ്യാർത്ഥികൾ സ്‌കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കാൻ സ്‌കൂൾ അധികൃതർ പരീക്ഷയുടെ സമയക്രമം നേരത്തേ അറിയിക്കണം. ലാബുകളിൽ വായു സഞ്ചാരം ഉറപ്പുവരുത്തണം. പരീക്ഷ തുടങ്ങുന്നതിന് മുൻപ് ആവശ്യമെങ്കിൽ ഇന്ന് മുതൽ 25വരെ കുട്ടികളെ സ്‌കൂളിലെത്തിച്ച് പരിശീലനം നൽകാം.

ഓരോ വിഷയവും ഇങ്ങനെ

 കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ലഭ്യമാകുന്നത്ര ലാപ്‌ടോപ്പുകളും ഉപയോഗിക്കണം

 ഫിസിക്സിന് പരീക്ഷാ സമയം രണ്ട് മണിക്കൂർ. ഒരു വിദ്യാർത്ഥി ഒരു പരീക്ഷണം ചെയ്താൽ മതിയാകും

 കെമിസ്ട്രി പരീക്ഷാ സമയം ഒന്നര മണിക്കൂർ. ഒരു ബാച്ചിൽ 15 പേർ എന്ന ക്രമത്തിൽ ഒരു ദിവസം മൂന്ന് ബാച്ച്

 പിപ്പറ്റിന് പകരം മെഷറിംഗ് ജാർ/ മാർക്ക്ഡ് ടെസ്റ്റൂബ്/ ബ്യൂററ്റ് എന്നിവ ഉപയോഗിക്കണം. സാൾട്ട് അനാലിസിസ് ഒഴിവാക്കി

 ബോട്ടണിക്കും സുവോളജിക്കും ഓരോ മണിക്കൂർ പരീക്ഷ വീതം. മൈക്രോസ്‌കോപ്പ് ഉപയോഗിക്കേണ്ട ചോദ്യങ്ങൾ ഒഴിവാക്കി
 കമ്പ്യൂട്ടർ സയൻസിൽ ഒരു ചോദ്യം മാത്രം ചെയ്താൽ മതി. ഇലക്ടോണിക്സ് പരീക്ഷയ്ക്ക് ഒന്നര മണിക്കൂറാണ് സമയം