arrestilaya-prethikal

കല്ലമ്പലം: കുപ്രസിദ്ധ മോഷ്ടാക്കളായ മൂന്നംഗസംഘം പള്ളിക്കലിൽ പിടിയിലായി. ആറ്റിങ്ങൽ അവനവഞ്ചേരി കട്ടയിൽകോണം ആർ.എസ്. നിവാസിൽ കണ്ണപ്പൻ എന്ന രതീഷ് (35), വർക്കല കുരയ്ക്കണ്ണി ഗുലാബ് മൻസിലിൽ ഫാന്റം പൈലി എന്ന ഷാജി (38), വിഴിഞ്ഞം പെരിങ്ങമ്മല കല്ലിയൂർ അമ്മുക്കുട്ടി സദനത്തിൽ അശ്വിൻ (23) എന്നിവരാണ് അറസ്റ്റിലായത്. പള്ളിക്കൽ പൊലീസും തിരുവനന്തപുരം റൂറൽ ഷാഡോ ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇതിൽ രതീഷിന്റെയും ഷാജിയുടെയും പേരിൽ സംസ്ഥാനത്തുടനീളം നൂറിൽപ്പരം മോഷണകേസുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ പള്ളിക്കൽ,​ കല്ലമ്പലം,​ അയിരൂർ,​ വർക്കല പൊലീസ് സ്റ്റേഷൻ പരിധികളിൽ വീട് കുത്തിത്തുറന്ന് കവർച്ച നടന്നിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.കെ. മധു പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പള്ളിക്കൽ മൂതല വടക്കേതോട്ടത്തിൽ വീട്ടിൽ അനോജിന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചതും, പളളിക്കൽ ആറയിൽ ഓംകാരത്തിൽ സോമശേഖരൻ പിള്ളയുടെ വീട് കുത്തിതുറന്ന് സ്വർണാഭരണം കവർന്നതും ഈ സംഘമായിരുന്നു. പാരിപ്പള്ളി സ്‌റ്റേഷൻ പരിധികളിൽ നടന്ന മോഷണവും ഇവർ പിടിയിലായതോടെ തെളിഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കൂടൽ ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന വാഹനമോഷണവുമായും സംഘത്തിന് ബന്ധമുണ്ട്. ഇവർ കവർന്ന രണ്ട് പുതിയ ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ കണ്ടെത്തി കുത്തിതുറന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികൾ തമിഴ്നാട്ടിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയം വച്ചിരുന്ന സ്വർണവും പൊലീസ് വീണ്ടെടുത്തു. തമിഴ്നാട് തൂത്തുക്കുടിയിലെ പ്രതികളുടെ ഒളിത്താവളം മനസിലാക്കി അന്വേഷണസംഘം എത്തിയെങ്കിലും ട്രയിൻ മാർഗം ഇവർ കേരളത്തിലെത്തി അടുത്ത മോഷണ പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.