1
ക്യാപ്ഷൻ : നഗരസഭ മുറിച്ചു മാറ്റിയ ആഞ്ഞിലിത്തടിയുടെ ഭാഗം.

കുളത്തൂർ: അപകടഭീഷണിയായി നിന്ന വർഷങ്ങൾ പഴക്കമുള്ള ആഞ്ഞിലിമരം സ്ഥലവാസികളുടെ പരാതിയെ തുടർന്ന് നഗരസഭ മുൻകൈയെടുത്ത് മുറിച്ചുമാറ്റിയെങ്കിലും വിലപിടിപ്പുള്ള തടികൾ കടത്തിയതായി പരാതി. ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപം മെെനർ ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള തെറ്റിയാറിന്റെ കരയിൽ നിന്ന ആഞ്ഞിലി മരമാണ് നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജോണിന്റെ നേതൃത്വത്തിൽ മുറിച്ചത്. മരം മുറിക്കുമ്പോൾ ബന്ധപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരെത്തി മുറിച്ച തടികൾ ഇനം തിരിച്ച് വില നിശ്ചയിച്ച ശേഷം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് മുൻപാണ് തടികൾ കടത്തിയത്. മരം മുറിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ല. സംഭവത്തിൽ ദുരൂഹതയും ഗൂഢാലോചനയും ആരോപിച്ച് കോൺഗ്രസ് പൗണ്ട്കടവ് വാർഡ് കമ്മിറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. തടികൾ മോഷണം പോയതായി കാണിച്ച് നഗരസഭാ സെക്രട്ടറിയും വാർഡ് കൗൺസിലറും തുമ്പ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.