അഴിമതി മറയ്ക്കാനാണ് വിഷയം മാറ്റിയതെന്ന് ബി.ജെ.പി
തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനങ്ങൾക്ക് വൈകാരിക മറുപടിയിലൂടെ പ്രതിരോധം തീർത്ത മേയർ ആര്യരാജേന്ദ്രന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം ചേർന്ന സ്‌പെഷ്യൽ കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗങ്ങളുടെ പരാമർശങ്ങൾക്ക് മേയർ ആര്യരാജേന്ദ്രൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയായിൽ നിറഞ്ഞിരിക്കുന്നത്. അതേസമയം അഴിമതി മറയ്ക്കാനാണ് വിഷയം മാറ്റി വൈകാരികമായി മേയർ സംസാരിച്ചതെന്നാണ് ബി.ജെ.പി നേതാക്കളുടെ പുതിയ ആരോപണം.
എ.കെ.ജി സെന്ററിലെ എൽ.കെ.ജി കുട്ടിയാണ് മേയർ എന്ന ബി.ജെ.പി കൗൺസിലർ കരമന അജിത്തിന്റെ പരാമർശത്തിലാണ് ആര്യരാജേന്ദ്രൻ പൊട്ടിത്തെറിച്ചത്. ആറ്റുകാൽ പൊങ്കാല വിഷയത്തിന്മേലുള്ള ചർച്ചയിൽ ബി.ജെ.പി കൗൺസിലർ സിമി ജ്യോതിഷിനെതിരെ എൽ.ഡി.എഫ് കൗൺസിലർ സുലോചനൻ നടത്തിയ മോശം പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അജിത്ത് അടക്കമുള്ളവർ ബഹളം വച്ചപ്പോഴാണ് മേയർ തുറന്നടിച്ചത്.
'പ്രായത്തെയും പക്വതയെയും പറ്റി പ്രതിപക്ഷം പലതവണ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും നാളിതുവരെ മറുപടി നൽകിയിട്ടില്ല. പക്ഷേ അക്ഷേപങ്ങൾ അതിരുവിട്ടതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. നമ്മളെന്തോ ഓട് പൊളിച്ച് വന്നവരാണെന്ന തെറ്റിദ്ധാരണ സമൂഹത്തിലെ ചിലർക്കുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടയിൽ നിരവധി തവണ വ്യക്തിപരമായി ആക്ഷേപിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ മോശമായ പരാമർശങ്ങൾ കാണുമ്പോൾ തങ്ങളുടെ വീട്ടിലെ അമ്മ പെങ്ങമ്മാരെപോലെയാണ് ഈ മേയറെന്നും നിങ്ങൾ ഓർമ്മിക്കാറുണ്ടോ? ഒരു സ്ത്രീയെ ആര് അപമാനിച്ചാലും അത് മോശം തന്നെയാണ്. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് പ്രവർത്തിക്കാനും അറിയാം. അത്തരമൊരു സംവിധാനത്തിലൂടെയാണ് വളർന്നുവന്നതെന്ന് അഭിമാനത്തോടെ പറയും.' ഇതായിരുന്നു മേയറുടെ മറുപടി.
ആക്ഷേപം ഉന്നയിച്ച അംഗത്തോട് മാത്രമല്ല, സമൂഹത്തിൽ പലരോടുമുള്ള മറുപടിയാണ് കൗൺസിലിൽ നൽകിയത്.
വ്യക്തിപരമായുള്ള ആക്ഷേപങ്ങൾക്ക് രാഷ്ട്രീയപരമായി മറുപടി നൽകാനാണ് പഠിച്ചിട്ടുള്ളത്.'
ആര്യ രാജേന്ദ്രൻ, മേയർ
ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒന്നും മറുപടി നൽകാതെയുള്ള മേയറുടെ ഒളിച്ചോട്ടമാണ് കൗൺസിൽ യോഗത്തിൽ
കണ്ടത്. അഴിമതി മറയ്ക്കാനായി ബോധപൂർവം പ്രസംഗം പ്രചരിപ്പിക്കുകയാണ്.
കരമന അജിത്ത്, കൗൺസിലർ