
തിരുവനന്തപുരം : ഏതെങ്കിലും മതവുമായോ ആത്മീയതയുമായോ യോഗയെ ബന്ധപ്പെടുത്തരുതെന്നും ആരോഗ്യ പരിപാലന രീതിയായി കണ്ട് വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ആയുർവേദ രംഗത്തെ കുലപതിയായ ഡോ. പി.കെ. വാര്യരെ ചടങ്ങിൽ ആദരിച്ചു. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കേന്ദ്ര റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ജോ. ഡയറക്ടർ ഡോ. നീതു സോണ, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം. എൻ. വിജയാംബിക, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഹരികൃഷ്‌ണൻ തിരുമംഗലത്ത്, തിരുവനന്തപുരം ഹോമിയോപ്പതി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽരാജ് എന്നിവർ പങ്കെടുത്തു.
യോഗത്തോൺ, വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ യോഗ സെഷൻ, ആയുർ യോഗ പദ്ധതി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.