petrol

തിരുവനന്തപുരം: പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയിൽ പെടുത്താനുള്ള നിർദ്ദേശത്തെ കേരളം എതിർക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കാൻ നിലവിലുള്ള അവകാശം പോലും എടുത്തുകളയുന്നത് അനുവദിക്കാനാവില്ല. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് അഞ്ച് വർഷത്തേക്ക് കൂടി നീട്ടണം. കേസരി ട്രസ്റ്റ് നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പെട്രോളിയം ഉല്പന്നങ്ങൾ ജി.എസ്.ടിയിൽ പെടുത്തുന്നതിന് കേന്ദ്രം അനുകൂലമായിരിക്കാം. എല്ലാ നികുതി പിരിവും തങ്ങളിൽ കേന്ദ്രീകരിക്കണം എന്ന നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. പൂരിത ആൾക്കഹോളും ജി.എസ്.ടിക്ക് കീഴിലാക്കാൻ കേന്ദ്രം ശ്രമിച്ചുവെന്ന് മന്ത്രി പറഞ്ഞു. ജി. എസ്.ടി വന്നതോടെ ശരാശരി നികുതി 16 ശതമാനത്തിൽ നിന്ന് 11 ശതമാനമായി കുറഞ്ഞു.

സംസ്ഥാനത്ത് ഈ ഘട്ടത്തിൽ നികുതിയിലോ നികുതിയിതര വിഭാഗത്തിലോ വർദ്ധന വരുത്താൻ ആലോചിക്കുന്നില്ല. നികുതി ചോർച്ച തടയാൻ നടപടിയെടുക്കും. ഇതിനായി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുകയാണ്. സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യമെങ്കിലും സ്വർണം കൊണ്ടുപോകുന്നതിലെ സുരക്ഷിതത്വത്തെ കരുതി പല സംസ്ഥാനങ്ങളും എതിർക്കുകയാണ്.

സ്വർണവ്യാപാരം ബിൽ നൽകി മാത്രം നടത്താൻ വേണ്ട നടപടികൾ എടുക്കും. ജനങ്ങളിൽ നിന്ന് ഈടാക്കിയ നികുതി അടയ്ക്കാത്തവരുണ്ട്. അത് വ്യാപാരികളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നവർ പോലും നികുതി നൽകാൻ മടിക്കുകയാണെന്നും മന്ത്രി കുറ്രപ്പെടുത്തി. കൊവിഡ് മൂലം സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞു. ചെലവ് കുറയുന്നുമില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ കൂടുതൽ ഇടപെടൽ ആവശ്യമാണ്.

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തിയപ്പോൾ അരശതമാനത്തിന് നിബന്ധന വച്ച കേന്ദ്രനിലപാട് അംഗീകരിക്കാൻ കഴിയില്ല. നിബന്ധനകളില്ലാതെ വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യമുന്നയിക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പെൻഷൻ പ്രായം ഉയർത്താൻ ആലോചിച്ചിട്ടില്ല. സ്റ്രാറ്ര്യൂട്ടറി പെൻഷൻ സംബന്ധിച്ച് രൂപീകരിച്ച കമ്മിറ്രിയുടെ റിപ്പോർട്ട് സർക്കാർ പഠിച്ചുവരികയാണെന്നും ബാലഗോപാൽ പറഞ്ഞു.