വർക്കല: വർക്കല നഗരസഭയിലെ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ ഒന്നാം പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനിവാസപുരം മന്നാനിയ ലക്ഷംവീടിന് സമീപം സജാദ് മൻസിലിൽ സവാദാണ് (29) പിടിയിലായത്. 16ന് വൈകിട്ട് 4.30ഓടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മന്നാനിയ ലക്ഷംവീട് കോളനിക്ക് സമീപം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുന്നതിനായി എത്തിയപ്പോഴാണ് നഗരസഭാ ജീവനക്കാർക്ക് മർദ്ദനമേറ്റത്. നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ഡ്രൈവർ അരുണിനൊപ്പം എത്തിയപ്പോഴാണ് സംഘം ചേർന്ന് ഇവരെ മർദ്ദിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനിവാസപുരം ലക്ഷംവീട്ടിൽ ഷെമീർ, രഘുനാഥപുരം ചരുവിള വീട്ടിൽ അൽറബീൻ, ശ്രീനിവാസപുരം ലക്ഷംവീട്ടിൽ സുനിൽ, ശ്രീനിവാസപുരം ഹൈഫ മൻസിലിൽ മുഹമ്മദ് നൗഫൽ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വർക്കല ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, സി.ഐ ദ്വിജേഷ്, എസ്.ഐ സേതുനാഥ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സവാദിനെ റിമാൻഡ് ചെയ്തു.