road

ആലക്കോട്: മലയോര കുടിയേറ്റ കേന്ദ്രമായ ആലക്കോട് നിന്നും 9 കിലോ മീറ്റർ സഞ്ചരിച്ചാൽ കുടിയേറ്റ ഗ്രാമമായ കാപ്പിമലയിലെത്താം. കാർഷികവൃത്തിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഈ പ്രദേശത്തെ ജനങ്ങൾ ജീവിക്കുന്നത്. ആശുപത്രി, ബാങ്ക്, വിദ്യാഭ്യാസം, സർക്കാർ ഓഫീസുകൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് കാപ്പിമലയിലെ ജനങ്ങൾക്ക് ബാഹ്യലോകവുമായി ബന്ധപ്പെട്ടേ മതിയാവൂ. എന്നാൽ കാപ്പിമലയിലേയ്ക്കുള്ള റോഡിന്റെ അവസ്ഥ പരമദയനീയമാണ്.
ആലക്കോട്-കാപ്പിമല പി.ഡബ്ലു.ഡി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ട് 4 വർഷം കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ മേജർ ഡിസ്ട്രിക്ട് റോഡുകളിൽ ഒന്നാണെന്ന് രേഖയിലുണ്ടെങ്കിലും ഇതിന്റെ യാതൊരു പരിഗണനയും കാപ്പിമല റോഡിന് ലഭിക്കാറില്ല. 4 ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിലിപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ഒരു ദീർഘദൂര ബസ് മാത്രമാണുള്ളത്. അതും ഒരു ട്രിപ്പ് മാത്രം.
കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രകൃതി മനോഹരമായ വൈതൽമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള എളുപ്പവഴിയാണ് ഇത്. കാപ്പിമലയിൽ നിന്നും രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ഞപ്പുല്ലിലെത്തും. അവിടെ നിന്നും മഞ്ഞപ്പുല്ല് വനാതിർത്തിവരെയുള്ള ഒരുകിലോമീറ്റർ കൂടി വാഹനത്തിലെത്തിയശേഷം പാസ് എടുത്ത് രണ്ട് കിലോമീറ്റർ വനഭംഗി ആസ്വദിച്ച് മുന്നോട്ടുപോയാൽ വൈതൽമലയുടെ നെറുകയിലെത്തിച്ചേരാൻ സാധിക്കും. എന്നാൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ സഞ്ചാരികളുടെ വരവ് ഏറെക്കുറെ നിലച്ചിരിക്കുകയാണ്.
കാപ്പിമല-വൈതൽകുണ്ടിലെ പ്രസിദ്ധമായ വൈതൽകുണ്ട് വെള്ളച്ചാട്ടത്തിലേയ്ക്കുള്ള സഞ്ചാരികളുടെ വരവും റോഡിന്റെ ശോചനീയാവസ്ഥയും മൂലം തടസപ്പെടുകയാണ്. ജൂൺ മുതൽ നവംബർ വരെയാണ് വെള്ളച്ചാട്ടം സജീവമായുള്ളത്. ഈ വർഷം പുറമെ നിന്നുള്ളവർ ഇവിടേയ്ക്ക് അപൂർവ്വമായി മാത്രമാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ആലക്കോട്-കാപ്പിമല-മൂരിക്കടവ്-മണക്കടവ് 14 കിലോ മീറ്റർ റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിനുള്ള പ്രാരംഭ സർവേ മൂന്നുവർഷം മുമ്പ് നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പക്ഷെ, 114 കോടിയോളം രൂപ ചിലവാകുമെന്നതിനാൽ തുടർ നടപടികളുണ്ടായില്ല. റോഡ് നവീകരിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതിനാൽ റോഡിലെ കുഴികളടയ്ക്കാനുള്ള നടപടികളെങ്കിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.