തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ നിയമിക്കുമ്പോൾ രാഷ്ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വനിതാ കമ്മിഷനിൽ പാർട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വേണ്ടത്. സ്ത്രീകൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ധാരാളം വനിതകൾ കേരളത്തിലുണ്ട്.
സി.പി.എം നേതാവായത് കൊണ്ടാണ് പാലക്കാട്ട് പി.കെ. ശശിയുടെ വിഷയത്തിൽ ഉൾപ്പെടെ ജോസഫൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവർക്ക് ആരെയും പേടിക്കാതെ സമൂഹത്തിൽ ജീവിക്കാനും സാഹചര്യമൊരുക്കുന്നതിൽ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു.
സങ്കടം പറയാൻ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച അദ്ധ്യക്ഷയ്‌ക്കെതിരെ ശക്തമായ രോഷമാണ് പൊതുജനങ്ങളിൽ നിന്ന് ഉണ്ടായത്. അദ്ധ്യക്ഷ സ്ഥാനം ജോസഫൈൻ രാജിവച്ചത് നിൽക്കക്കള്ളിയില്ലാതായപ്പോഴാണ്. ജോസഫൈന്റെ രാജി ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.