dr

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകളിലായി 10 പി.ജി സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ എം.സി.എച്ച് ന്യൂറോ സർജറി 2, കോട്ടയം മെഡിക്കൽ കോളേജിൽ എം.സി.എച്ച് കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി 3, എം.സി.എച്ച് ന്യൂറോ സർജറി 2, ഡി.എം നെഫ്രോളജി 2, എം.സി.എച്ച് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി 1 സീറ്റുകളാണ് അധികം ലഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ എം.സി.എച്ച് ന്യൂറോ സർജറിയിൽ 2 സീറ്റും ബാക്കിയുള്ളവയ്ക്ക് ഒരു സീറ്റ് വീതവുമാണ് ഉള്ളത്.

ഇതുകൂടാതെ 16 സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റുകളും 10 എംഡി സീറ്റുകളും 2 ഡിപ്ലോമ സീറ്റുകളും ഉൾപ്പെടെ 28 പി.ജി സീറ്റുകൾക്ക് പുനർ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ എം.സി.എച്ച് പീഡിയാട്രിക് സർജറി 1, എം.സി.എച്ച് ന്യൂറോ സർജറി 2, കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.സി.എച്ച് പീഡിയാട്രിക് സർജറി 4, ഡി.എം കാർഡിയോളജി 6, ഡി.എം പൾമണറി മെഡിസിൻ 1, എം.സി.എച്ച് ന്യൂറോ സർജറി 2, എം.ഡി റെസ്‌‌പിറേറ്ററി മെഡിസിൻ 4, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ഡി അനാട്ടമി 4, കോട്ടയം മെഡിക്കൽ കോളേജിൽ എം.ഡി റേഡിയേഷൻ ഓങ്കോളജി 2, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിപ്ലോമ ഇൻ ഡെർമറ്റോളജി 2 എന്നിങ്ങനെയാണ് പുനർ അംഗീകാരം ലഭിച്ചത്.