പോത്തൻകോട്: സ്കൂബാ ട്രെയിനിംഗിന്റെ ഭാഗമായി പോത്തൻകോട് ചിറ്റിക്കര പാറമടയിൽ പരിശീലനത്തിനിടയ്ക്ക് ഫയർഫോഴ്സ് സംഘത്തിലെ സ്കൂബാ ടീം ഓഫീസർക്ക് ഗുരുതരമായി പരിക്കേറ്റു. വിഴിഞ്ഞം ഫയർഫോഴ്സ് സ്റ്റേഷനിലെ ഫയർ ഓഫീസർ ജെ. രതീഷാണ് പരിക്കേറ്റ് അബോധാവസ്ഥയിലായത്.

വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച രതീഷിന്റെ നില ഗുരുതരമാണ്. രതീഷ് ഉൾപ്പെടെ നാലംഗ സംഘമാണ് ഇന്നലെ ചിറ്റിക്കര പാറമടയിൽ പരിശീലനത്തിനായി ഇറങ്ങിയത്. 15 മീറ്റർ ആഴത്തിൽ ഡൈവ് ചെയ്ത ശേഷം തിരികെ വരുമ്പോൾ 9 മീറ്റർ താഴ്ചയിൽ സേഫ്റ്റി സ്‌റ്റോപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഷൂട്ട് അപ്പ് ചെയ്ത് മുകളിലെത്തി അബോധാവസ്ഥയിലാവുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. നൈട്രജൻ നാർക്കോസിസ് എന്ന അപൂർവ അവസ്ഥയിലാണ് രതീഷ്. കേരളത്തിൽ ഇതിന് ചികിത്സയുള്ള ആശുപത്രികൾ വിരളമാണ്. ഭാഗികമായി ചികിത്സയുള്ള എസ്.പി ഫോർട്ട് ആശുപത്രിയിലേക്ക് രതീഷിനെ മാറ്റിയിട്ടുണ്ട്.