ബാലരാമപുരം: നിർദ്ധനരും നിരാലംബരും കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്കുമായി അഡ്വ. എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച കോവളം കെയർ 51 ദിവസം പൂർത്തിയാക്കി അവസാനിപ്പിച്ചു. സമാപന സമ്മേളനം അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2227 പേർക്ക് ഭക്ഷ്യവിതരണം, 2417 പേർക്ക് ഭക്ഷ്യക്കിറ്റ്, 34766 പേർക്ക് മരുന്ന് വിതരണം, 72 പൾസ് ഓക്സിമീറ്റർ വിതരണം, 2411 പേർക്ക് ഡോക്ടറുടെ സേവനം, 934 പേർക്ക് വാക്സിൻ രജിസ്ട്രേഷൻ, 438 രോഗികൾക്ക് ആംബുലൻസ് സേവനം എന്നിവ കോവളം കെയറിന്റെ ഭാഗമായി നടന്നു. മരുതൂർക്കോണം പി.ടി.എം കോളേജ് ഓഫ് ആർട്സ് ആൻസ് സയൻസിലാണ് കോവളം കെയർ പ്രവർത്തിച്ചിരുന്നത്. കോവളം കെയറിന് വേണ്ടി സ്ഥലം ഒരുക്കിയ സ്കൂൾ മാനേജ്മെന്റിന് എം.എൽ.എ നന്ദി അറിയിച്ചു. കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വോളന്റിയർമാരായ നന്ദു.ബി.പയറ്റുവിള, ശരത് ബാലരാമപുരം, ഡോ.ഇർഫാൻ, അൽഅമീൻ, മോബിൻ, സെബാസ്റ്റ്യൻ, സിയാദ് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ കോവളം കെയറിന്റെ സമാപനയോഗത്തിൽ പങ്കെടുത്തവർ അഡ്വ. എം. വിൻസെന്റ് എം.എൽ.എയോടൊപ്പം