ആലപ്പുഴ: തുടർച്ചയായപതിനഞ്ചാം ദിവസവും നഗരത്തിലെ വിവിധയിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു. ഇന്നലെ 14 പേർ വനിതാ, ശിശു ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി. സക്കറിയ ബസാർ, വലിയകുളം, വട്ടപ്പള്ളി, ആലിശേരി, ബീച്ച് എന്നീ വാർഡുകളിലാണ് രോഗബാധ. ഇതുവരെ ചികിതസ തേടിയവരുടെ എണ്ണം ആയിരത്തിൽ അധികമായി. കുടിവെള്ളത്തിലൂടെയാണ് രോഗവ്യാപനം എന്നതിനാൽ ആർ.ഒ. പ്ലാന്റിൽ നിന്നുൾപ്പെടെയുള്ള വെള്ളം അഞ്ചു മിനിട്ട് തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.