ആലപ്പുഴ: അപകടനില തരണം ചെയ്യാൻ പെടാപ്പാട് പെടുകയാണ് ഫയർഫോഴ്സ് ജില്ല ഓഫീസ്. പത്തുവർഷമായി ബഡ്ജറ്റിനു മുമ്പ് ഒരുകെട്ട് പദ്ധതികളാണ് ധനവകുപ്പിന് നൽകുന്നത്. പക്ഷേ, ഒന്നിലും ഒരു തീരുമാനവും ഉണ്ടാവുന്നില്ല.

ജില്ലയിലെ ഫയർഫോഴ്സ് ആസ്ഥാന ഓഫീസിന് കെട്ടുറപ്പുള്ളൊരു കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വെള്ളപ്പൊക്കത്തിന്റെ സൂചന ഉണ്ടാവുമ്പോൾത്തന്നെ ഓഫീസ് വെള്ളത്തിലാവും. ജില്ലാ ഓഫീസിന്റെ പുതിയ കെട്ടിടത്തിനായി 2001 മുതൽ പത്തോളം പദ്ധതികൾ ഇടത്-വലത് സർക്കാരുകൾക്ക് സമർപ്പിച്ചിരുന്നു. 25 ലക്ഷത്തിന്റെ പദ്ധതിയാണ് 2001ൽ സമർപ്പിച്ചത്. 2006ൽ വി.എസ് സർക്കാരിന്റെ കാലത്ത് ഗ്യാരേജ് ഉൾപ്പെടെ സി ആകൃതിയിൽ ഒറ്റനില കെട്ടിടത്തിന് സമർപ്പിച്ച പദ്ധതിക്കും ജീവനക്കാരുടെ ക്വാർട്ടേഴ്‌സിനുമായി 2.5 കോടി അനുവദിച്ചു. എന്നാൽ കെട്ടിടം നിർമ്മിക്കാൻ ആലോചിച്ച സ്ഥലത്തെ മണ്ണിന് ഉറപ്പില്ലെന്ന് വ്യക്തമായി. പന്നീട് ഈ തുക ജില്ലാ ജയിൽ നിർമ്മിക്കാനായി വകമാറ്റി. 2018ൽ 10.57 കോടിയുടെ, 1400 ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഇരുനില കെട്ടിട സമുച്ചയം പണിയാൻ പദ്ധതി സമർപ്പിച്ചു. അംഗീകാരം വന്നപ്പോഴേക്കും പദ്ധതി പ്രദേശം നഗര വികസനത്തിന്റെ ഭാഗമായ മൊബിലിറ്റി ഹബ്ബ് പദ്ധതിയിലായി.

കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ സ്ഥലം വിട്ടു നൽകുന്നതിനെ, അന്നത്തെ ഫയർഫോഴ്‌സ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി എതിർത്തു. ഇതോടെ എസ്റ്റിമേറ്റ് പുതുക്കി പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച ശേഷം 2019 അവസാനം വീണ്ടും സർക്കാരിൽ സമർപ്പിച്ചു. 9 ഗ്യാരേജ് മുറികളും ഫയർസ്റ്റേഷൻ, ജില്ലാ ഫയർ ഓഫീസ് എന്നിവയും നിർമ്മിക്കാനാണ് പദ്ധതി നൽകിയത്. തുടർന്നു വന്ന രണ്ട് ബഡ്ജറ്റുകളിലും പണം ഉൾപ്പെടുത്തിയില്ല. ഫയർ സ്റ്റേഷനുകളുടെ നിർമ്മാണത്തിന് പരമാവധി 5 കോടി മാത്രമേ അനുവദിക്കാനാവൂ.

# 88 ജീവനക്കാർ

ഫയർഫോഴ്സ് ജില്ലാ ഓഫീസിൽ 88 ജീവനക്കാരുണ്ട്. നാലുപേർ പുനർവിന്യാസത്തിൽ മറ്റ് സ്റ്റേഷനുകളിലും ശേഷിക്കുന്നവർ മൂന്ന് ഷിഫ്റ്റുകളിലായും ജോലി ചെയ്യുന്നു. ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യം പരിമിതമാണ്. മഴക്കാലത്ത് വിശ്രമ മുറിയിൽ വെള്ളം കയറും. ജില്ലാ ഫയർ ഓഫീസറുടെ മുറിയും ഇടുങ്ങിയതാണ്. അരൂർ, തകഴി, ഹരിപ്പാട് സ്റ്റേഷനുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടെങ്കിലും തുടർന്ന് ഒന്നും നടന്നില്ല. തകഴിയിൽ സ്വന്തമായി സ്ഥലമുണ്ടെങ്കിലും പദ്ധതി തയ്യാറാക്കിയില്ല. ചെങ്ങന്നൂരിൽ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച തുകകൊണ്ട് കെട്ടിട സമുച്ചയ നിർമ്മാണം ആരംഭിച്ചു. അരൂരിൽ സ്വന്തമായി സ്ഥലമില്ല.

.........................

പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ ആവശ്യമായ പദ്ധതി ആഭ്യന്തര വകുപ്പു വഴി സർക്കാരിൽ സമർപ്പിച്ചു. 2018ൽ സമർപ്പിച്ച പദ്ധതി വീണ്ടും പൊതുമരാമത്ത് വകുപ്പ് പരിഷ്‌കരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്

അഭിലാഷ്, ജില്ലാ ഫയർ ഓഫീസർ