ആലപ്പുഴ: ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് (ഡി.എസ്.ആർ) എന്നറിയപ്പെടുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ 202l ലെ പട്ടിക നിരക്കുകൾ പ്രസിദ്ധീകരിച്ചു. വിപണി നിരക്കുമായി പൊരുത്തപ്പെടുന്ന പുതിയ നിരക്കിൽ മാത്രമേ ഇനിയുള്ള അടങ്കലുകൾ തയാറാക്കാവൂ എന്നാണ് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ ആവശ്യം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും മറ്റ് നിർമ്മാണ വകുപ്പുകളും
ഏജൻസികളും 2016ലെ ഡൽഹി ഷെഡ്യൂൾ നിരക്കുകളാണ് ഇപ്പോഴും പിന്തുടരുന്നത്. 2021 ആഗസ്റ്റ് മുതൽ
2018ലെ ഡി.എസ്.ആർ നിരക്കുകൾ പ്രകാരം അടങ്കലുകൾ തയ്യാറാക്കാൻ നിർദ്ദേശം നൽകാമെന്ന് കരാറുകാരുടെ സംഘടനകളുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.
പുതുക്കിയ നിരക്കുകൾ പ്രസിദ്ധീകരിക്കപ്പെട്ട സാഹചര്യത്തിൽ അതിനനുസൃതമായി മാത്രമേ കേരളത്തിൽ ഇനി എല്ലാ അടങ്കലുകളും തയ്യാറാക്കാവൂ എന്ന് ആവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ജനറൽ സെക്രട്ടറി വി.ഹരിദാസ് എന്നിവർ മുഖ്യമന്ത്രി, ധനമന്ത്രി, നിർമ്മാണ വകുപ്പുകളുടെ മന്ത്രിമാർ എന്നിവർക്ക് നിവേദനം നൽകി.
നിർമാണ മേഖലയിലെ പുതുക്കിയ
ദിവസക്കൂലി നിരക്ക് (രൂപയിൽ)
കൊല്ലൻ (ഫസ്റ്റ് ക്ലാസ്) - 784
കൊല്ലൻ (സെക്കൻഡ് ക്ലാസ്) - 714
ആശാരി (ഫസ്റ്റ് ക്ലാസ്) - 784
ആശാരി (സെക്കൻഡ് ക്ലാസ്) - 714
പെയിന്റർ - 714
ഡ്രൈവർ - 784
ഓട നിർമാണം - 645
ടെക്നീഷ്യൻ - 853
മെഷീനുകളുടെ വാടക നിരക്ക്, തൊഴിലാളികളുടെ ദിവസക്കൂലി, മെറ്റീറിയൽ ചാർജ്, കാരേജ് ചാർജ് തുടങ്ങി നിർമ്മാണ മേഖലയിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ നിരക്കുകൾ വിപണി നിരക്കുകളുമായി പൊരുത്തപ്പെടുന്നതാണ്
- വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, കേരള ഗവ കോൺട്രോക്ടേഴ്സ് അസോസിയേഷൻ