വള്ളികുന്നം: മാവേലിക്കര താലൂക്കിലെ തന്നെ ഏറ്റവും വലിയ കുളം. ഉപജില്ലാ സ്കൂൾ മത്സരങ്ങൾ വർഷങ്ങളായി ഇവിടെയാണ് നടന്നു വന്നിരുന്നത്. ജില്ലാ തല സ്കൂൾ മത്സരങ്ങൾക്കായി കുളം തിരഞ്ഞെടുത്ത് വാട്ടർ സ്റ്റേഡിയം നിർമാണം 2014ലാണ് ആരംഭിച്ചത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെയായിരിക്കുകയാണ് കാര്യങ്ങൾ ഇപ്പോൾ.
എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 24 ലക്ഷം രൂപ ചെലവിട്ടു. മണ്ണുമാന്തി ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ള പാർശ്വ ഭിത്തികൾ പൊളിച്ചു മാറ്റി പുതിയത് പകുതി നിർമിച്ചു. തുടർന്ന് കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് പോയി.
നിർമ്മാണം പൂർത്തിയാക്കുവാൻ വീണ്ടും ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും അതേക്കുറിച്ച് അധികൃതർക്ക് തന്നെ ഇപ്പോൾ വ്യക്തതയില്ല.
കുളം ഇപ്പോൾ തിട്ടകൾ ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇവ കടപുഴകിയാൽ സമീപമുള്ള കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലോ ട്രാൻസ്‌ഫോർമറിലേക്കോ പതിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഭയപ്പടോടെയാണ് ഇതിനാൽ യാത്രക്കാർ ഇതുവഴി പോകുന്നത്. കൂടാതെ കുളത്തിന്റെ വശത്ത് കൂടി കട്ടച്ചിറ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് കാടുകയറിയ സ്ഥിതിയിലാണ്.
നാശോന്മുഖമായി നാടിന്റെ ജല സ്രോതസ്
മാവേലിക്കര താലൂക്കിലെ 50 മീറ്റർ നീളമുള്ള ഏക കുളമാണ് ഇത്. അതുകൊണ്ടാണ് ഈ കുളം സ്‌കൂൾ അത് ലറ്റിക് മത്സരങ്ങൾ നടത്താനായി തിരഞ്ഞെടുത്തത്.
മുപ്പത് വർഷത്തിലേറെയായി ഉപജില്ലാ സ്‌കൂൾ നീന്തൽ മത്സരങ്ങൾ ഇവിടെയാണ് നടന്നിരുന്നത്. തുടർന്നാണ് വാട്ടർ സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. കുളത്തിന്റെ ആഴം കൂട്ടി പില്ലറുകൾ നിർമ്മിക്കുകയും ചെയ്തിരുന്നു. നാടിന്റെ ജല സ്രോതസായിരുന്ന കുളം സംരക്ഷിക്കാൻ വേണ്ട നടപടികൾ അധികൃതർ എത്രയും വേഗം കൈക്കൊള്ളണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
................
50
മാവേലിക്കര താലൂക്കിലെ
50 മീറ്റർ നീളമുള്ള ഏക കുളം
.................
സ്‌കൂൾ നീന്തൽ മത്സരങ്ങൾക്ക് ഏറെ യോജിച്ച കുളമാണിത്. ഇത് പ്രവർത്തനക്ഷമമാക്കുവാൻ ആവശ്യമായത് ചെയ്യും.
നികേഷ് തമ്പി, ജില്ല പഞ്ചായത്തംഗം
....................................
സ്‌കൂൾ നീന്തൽ മത്സര വേദി നാടിന്റെ ആവശ്യമായിരുന്നു. ഇപ്പോൾ ഒരു ഉപയോഗത്തിനും പറ്റാത്ത സ്ഥിതിയിലാണ്. അധികൃതരുടെ ഭാഗത്തു നിന്നും നടപടി വേണം.
ശ്രീകുമാർ കീപ്പള്ളിൽ, നാട്ടുകാരൻ