ആലപ്പുഴ : 58കാരിയായ അമ്മയും 28കാരൻ മകനും ഒന്നിച്ച് ഒരു സ്കൂൾ ഹാളിൽ പന്ത്രണ്ടാംക്ളാസ് തുല്യതാ പരീക്ഷ എഴുതിയത് കൗതുകമായി. ആലപ്പുഴ നഗരസഭ മുല്ലയ്ക്കൽ വാർഡിൽ ദേവസ്വം പറമ്പ് വീട്ടിൽ ടി.ജി.രമയും മകൻ ആർ. രാഹുലുമാണ് ഇന്നലെ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയത്. പരീക്ഷയ്ക്കു ശേഷം ഹാളിനു പുറത്തിറങ്ങിയ ഇരുവർക്കും അഭിനന്ദനവുമായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും മറ്റുജനപ്രതിനിധികളുമെത്തി.
പരീക്ഷ എളുപ്പമായിരുന്നോ എന്ന പ്രസിഡന്റിന്റെ ചോദ്യത്തിന് ഇരുവർക്കും ഒരേ മറുപടി - 'സൂപ്പർ'. രമ നേരത്തേ പത്താം ക്ലാസ് ജയിച്ചിരുന്നു. സാക്ഷരതാ മിഷൻ നടത്തിയ പത്താംതരം തുല്യതാ പരീക്ഷയിലാണ് രാഹുൽ ജയിച്ചത്. തുടർന്നും പഠിക്കാനാണ് ഇരുവർക്കും ആഗ്രഹം. സാക്ഷരത മിഷൻ ബിരുദ കോഴ്സുകൾ ആരംഭിക്കണമെന്നാണ് അമ്മയുടെയും മകന്റെയും ആവശ്യം.
ജില്ലയിലെ മുഴുവൻ പേർക്കും ഹയർ സെക്കൻഡറി തലം വരെ വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യമെന്നും ഇതിനായി ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും കെ.ജി.രാജേശ്വരി പറഞ്ഞു. ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ , ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനിത, കൗൺസിലർമാരായ സിമി ഷാഫിഖാൻ, ബി.നസീർ, സാക്ഷരതാ മിഷൻ ജില്ല പ്രോജക്ട് കോർഡിനേറ്റർ കെ.വി.രതീഷ്, അസിസ്റ്റന്റ് കോർഡിനേറ്റർ ആർ.സിംല, സെന്റർ കോർഡിനേറ്റർമാരായ എം.ഉഷ, പ്രമീളാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു.