മാവേലിക്കര: സ്റ്റെൻസിൽ ആർട്ട് വർക്കിൽ വിസ്മയം സൃഷ്ടിച്ച് റെക്കാഡ് ബുക്കുകളിൽ ഇടം പിടിച്ച് ഓണാട്ടുകരക്കാരൻ. ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനായകത്തിൽ വിശാൽ ഗോപാലാണ് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിലും ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡിലും സ്ഥാനം പിടിച്ചത്.
2020 വരെ 160 ചിത്രങ്ങൾ വരച്ച റെക്കാഡ് മറികടന്നാണ് 171 ചിത്രങ്ങളുമായി വിശാൽ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ സ്ഥാനം പിടിച്ചത്. പിന്നീട് ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡിലേക്കും കുതിച്ചു.
ഒന്നരവർഷം എടുത്താണ് രചനകൾ പൂർത്തീകരിച്ചത്. കൊവിഡ് കാലമായതിനാൽ ഓൺലൈൻ വഴി അവാർഡ് ഏറ്റുവാങ്ങി. തമിഴ്‌നാട് ട്രിച്ചി ധനലക്ഷ്മി ശ്രീനിവാസൻ എൻജിനിയറിംഗ് കോളേജിൽ നാലാം വർഷ ബയോമെഡിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് വിശാൽ. സ്റ്റെൻസിൽ വർക്ക് കൂടാതെ പെൻസിൽ ചിത്രരചനയിലും വിശാൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ചിത്രരചനയിൽ താത്പര്യം കാട്ടുന്ന വിശാലിന് അച്ഛൻ വേണുഗോപാലും അമ്മ അമ്പികാദേവിയും ജ്യേഷ്ഠൻ വിഘ്‌നേഷും പിൻതുണയുമായി ഒപ്പമുണ്ട്.