ലോകത്തെ ആദ്യ ഡി.എൻ.എ വാക്സിൻ
ന്യൂഡൽഹി:ഇന്ത്യൻ ഫാർമ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ്-ഡി വാക്സിന് അനുമതി തേടി ഡ്രഗ് കൺട്രോളർ ജനറലിന് അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ കൊവിഷീൽഡ്, കൊവാക്സിൻ, സ്‌പുട്നിക് വി, മൊഡേണ എന്നിവയ്ക്കൊപ്പം രാജ്യത്ത് ഉപയോഗിക്കുന്ന അഞ്ചാമത്തെ വാക്സിനാവും. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ശേഷം അനുമതി കിട്ടുന്ന രണ്ടാമത്തെ ഇന്ത്യൻ വാക്സിനും ഇതാവും.
പരമ്പരാഗത സൂചി ഇല്ലാത്ത, ഒരു ആപ്ലിക്കേറ്റർ ഉപയോഗിച്ചാണ് വാക്സിൻ കുത്തിവയ്‌ക്കുന്നത്. ഫാർമ ജെറ്റുമായി ചേർന്ന് വികസിപ്പിച്ച ഈ ഉപകരണവും വാക്സിനൊപ്പം ഉണ്ടാവും.
ഒട്ടേറെ പ്രത്യേകതകൾ
ഇന്ത്യയിലെ ആദ്യത്തെ മൂന്നു ഡോസ് വാക്സിൻ
ഒരു ഡോസ് 3 മില്ലിഗ്രാം.
28 ദിവസം വീതം ഇടവേളയിൽ മൂന്ന് ഡോസ്
ലോകത്തെ ആദ്യത്തെ ഡി. എൻ. എ വാക്സിൻ
കടുത്ത രോഗത്തെ 66.6% പ്രതിരോധിക്കും
കുട്ടികൾക്കും (12 -18) സുരക്ഷിതമെന്ന് കമ്പനി
വൈറസിന്റെ ജനിതകമാറ്റത്തിനനുസരിച്ച് വാക്സിൻ പരിഷ്‌കരിക്കാം
ഡി.എൻ.എ വാക്സിൻ
വൈറസിന്റെ ജനിതക ഘടകമായ ഡി.എൻ.എ ഉപയോഗിക്കുന്ന വാക്സിനാണ് സൈക്കോവ് - ഡി. വൈറസിന്റെ ജീൻ ഉള്ള പ്ലാസ്‌മിഡ് ഡി.എൻ.എ തന്മാത്രയാണ് ഉപയോഗിക്കുന്നത്. വാക്സിനിൽ വൈറസിന്റെ ജനിതക ഘടന ഉള്ളതിനാൽ വൈറസിന്റെ പ്രോട്ടീൻ അനുകരിച്ച് ആന്റിബോഡി ഉത്പാദിപ്പിക്കാൻ ശരീര കോശങ്ങളെ പ്രേരിപ്പിക്കും.
രാജ്യത്ത് 28,000 പേരിൽ വാക്സിൻ പരീക്ഷിച്ചു.
ഇതിൽ 1000 പേർ 12 -18 വയസുള്ളവർ
രണ്ടാം തരംഗത്തിലായിരുന്നു മൂന്നാം ക്ലിനിക്കൽ പരീക്ഷണം. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുമെന്ന് പ്രതീക്ഷ.
2 - 8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാം.
25ഡിഗ്രി അന്തരീക്ഷോഷ്മാവിൽ മൂന്നുമാസം വരെ കേടാവില്ല.
ഇന്ത്യൻ കാലാവസ്ഥയ്ക്ക് പറ്റും.
മൂന്നു ഡോസ് ആണെങ്കിലും രണ്ടു ഡോസ് ആയും നൽകാം.
അനുമതി ലഭിച്ചാൽ ഒരു വർഷം 12കോടി ഡോസ് നിർമ്മിക്കും
കൊവോവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതിയില്ല
യു.എസ് കമ്പനിയായ നോവോവാക്സിന്റെ കൊവോവാക്സ് കുട്ടികളിൽ ( 2-11, 12-17വയസ് ) പരീക്ഷിക്കാനുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ ഡ്രഗ് കൺട്രോളർ ജനറൽ തള്ളി
സ്പുട്നിക്ക് ലൈറ്റിന് മൂന്നാം ട്രയലിന് അനുമതിയില്ല
റഷ്യയുടെ സ്പുട്നിക് ലൈറ്റ് ഒറ്റഡോസ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താനുള്ള റെഡ്ഢീസ് ലാബിന്റെ അപേക്ഷ വിദഗ്ദ്ധ സമിതി തള്ളി. ശാസ്ത്രീയ വിവരങ്ങളുടെ അഭാവമാണ് കാരണം. റഷ്യയിൽ 79.4% പ്രതിരോധശേഷി തെളിഞ്ഞിരുന്നു. ഇതേ കമ്പനിയുടെ സ്പുട്നിക് വി ഇന്ത്യയിൽ അനുവദിച്ചിട്ടുണ്ട്.