twitter-mahish-maheswari

ന്യൂഡൽഹി: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ യു.പി പൊലീസിന് മുന്നിൽ ഹാജരാകാൻ തയാറാണെന്ന് ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഗാസിയാബാദിൽ മുസ്ളിം വൃദ്ധനെ ആൾക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഗാസിയാബാദ് ലോണി ബോർഡർ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് മനീഷ് ഇക്കാര്യം കോടതിയെ അറിയിച്ചത്. യു.പി പൊലീസ് തന്നെ അറസ്റ്റ് ചെയ്യില്ലെന്ന സബ്മിഷൻ കോടതിയിൽ രേഖപ്പെടുത്തിയാൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവാമെന്ന് ട്വിറ്റർ എം.ഡിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സി.വി. നാഗേഷ് കോടതിയെ അറിയിച്ചു.

താൻ ട്വിറ്ററിന്റെ ജീവനക്കാരൻ മാത്രമാണ്. കമ്പനിയുടെ പ്രതിനിധിയായി പൊലീസിന് തന്റെ പേര് ഉൾപ്പെടുത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ട്വിറ്റർ ഇന്ത്യയുടെ മേധാവി മനീഷ് മഹേശ്വരിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടതിനാലാണ് ഐ.ടി നിയമത്തിലെ 41 എ വകുപ്പ് പ്രകാരം അദ്ദേഹത്തിന് നോട്ടീസ് അയച്ചതെന്നായിരുന്നു യു.പി പൊലീസിന്റെ വിശദീകരണം. അല്ലെങ്കിൽ ഇന്ത്യയിൽ ട്വിറ്ററിന്റെ ചുമതലയാർക്കാണെന്ന് അദ്ദേഹം വെളിപ്പെടുത്തണം. ട്വിറ്ററിൽ നിന്നുള്ള സഹകരണമാണ് തങ്ങൾക്ക് വേണ്ടത്. ട്വിറ്ററിന് രാജ്യത്തോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. - യു.പി പൊലീസ് കോടതിയിൽ വ്യക്തമാക്കി.

കർണാടക ഹൈക്കോടതിയുടെ അധികാരപരിധിയിലും ചോദ്യം.

കേസിൽ കർണാടക ഹൈക്കോടതിയുടെ അധികാര പരിധി സംബന്ധിച്ചും യു.പി പൊലീസ് സംശയമുന്നയിച്ചു. യു.പിയിലെ ക്രിമിനൽ നടപടി ക്രമങ്ങൾക്കുള്ള ഹൈക്കോടതിയല്ല കർണാടക ഹൈക്കോടതിയെന്നും യു.പി പൊലീസിനുവേണ്ടി ഹാജരായ കൗൺസൽ വാദിച്ചു. എന്നാൽ, ട്വിറ്റർ കമ്മ്യൂണിക്കേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥിതി ചെയ്യുന്നത് ഗാസിയാബാദിലല്ലെന്നും മനീഷ് മഹേശ്വരി കഴിയുന്നത് കർണാടക ഹൈക്കോടതിയുടെ പരിധിയായ ബംഗളൂരുവിലാണെന്നും സി.വി. നാഗേഷ് തിരിച്ചടിച്ചു.

നേരത്തെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാവാമെന്ന് മനീഷ് മഹേശ്വരി അറിയിച്ചിരുന്നെങ്കിലും യു.പി പൊലീസ് അനുവാദം നൽകാതിരുന്നതോടെയാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. മനീഷിനെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് യു.പി പൊലീസിനെ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. ഇതിനെതിരെ യു.പി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.