റെയ്‌ഡ് ഇന്ത്യയിലെ ഏറ്റവും വലിയ പത്രത്തിന്റെ 30 ഓഫീസുകളിൽ
യു. പി ചാനലിലും റെയ്ഡ്
ന്യൂഡൽഹി: കൊവിഡ് കെടുതികൾ തടയുന്നതിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകളെ രൂക്ഷമായി വിമർശിച്ച,രാജ്യത്തെ ഏറ്റവും വലിയ പത്രസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ മുപ്പതിലേറെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഇന്നലെ റെയ്‌ഡ് നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കി. പത്രത്തിന്റെ ആസ്ഥാനമായ ഭോപ്പാലിൽ ഗ്രൂപ്പിന്റെ പ്രൊമോട്ടർ സുധീർ അഗർവാളിന്റെ വസതിയും റെയ്‌ഡ് ചെയ്‌തു.
കൊവിഡ് വ്യാപനത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിക്കുന്ന പ്രാദേശിക ചാനലായ ഭാരത് സമാചാറിന്റെ ലക്‌നൗ, ഡൽഹി ഓഫീസുകളിലും എഡിറ്റർ ബ്രജേഷ് മിശ്രയുടെ വസതിയിലും റെയ്‌ഡ് നടന്നു. നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്‌ഡുകൾ.
പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 65 എഡിഷനുകളും 46ലക്ഷം കോപ്പി സർക്കുലേഷനുമുള്ള ദൈനിക് ഭാസ്‌കർ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദി പത്രമാണ്. ഡൽഹി, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫീസുകളിലും പത്രത്തിന്റെ പ്രൊമോട്ടർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ നൂറിലേറെ ഉദ്യോഗസ്ഥരാണ് റെയ്ഡ് തുടങ്ങിയത്. മദ്ധ്യപ്രദേശിൽ ഭോപ്പാലിലെ പ്രസ് കോംപ്ലക്‌സിലും ഇൻഡോറിലും ഉൾപ്പെടെ ആറ് ഓഫീസുകളിലായിരുന്നു റെയ്‌ഡ്.
നട്ടെല്ലുള്ള പത്രം
കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിച്ചതിൽ സർക്കാരിന്റെ വീഴ്ചകൾ ദൈനിക് ഭാസ്‌കർ തുറന്നു കാട്ടി. സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം തെളിയിക്കുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവിട്ടു. കൊവിഡ് രോഗികളുടെ ജഡങ്ങൾ ഗംഗയിൽ ഒഴുകുന്നതിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും രാജ്യത്തെ ഞെട്ടിച്ചു. കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് വിമർശിച്ച് ദൈനിക് ഭാസ്‌കർ എഡിറ്റർ ഓം ഗൗർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനം ആഗോളചർച്ചയായി.
ഞങ്ങൾ സ്വതന്ത്രരാണ്. അതിനാൽ സർക്കാറിന് ഞങ്ങളെ ഭയമാണ്
ഗംഗയിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒഴുകിയതിനെ പറ്റിയും മറ്റുമുള്ള ഞങ്ങളുടെ റിപ്പോർട്ടുകളിൽ പരിഭ്രാന്തി പൂണ്ടാണ് റെയ്‌ഡ്. പത്രത്തിന്റെ പ്രമുഖരുടെ വസതികളും റെയ്ഡ് ചെയ്‌തു. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. റെയ്ഡ് സംഘത്തിൽ വനിതകൾ ഇല്ലായിരുന്നു.
--ദൈനിക് ഭാസ്‌കറിന്റെ വെബ്സൈറ്റിലെ അറിയിപ്പ്
മാദ്ധ്യമങ്ങളെ ഭയപ്പെടുത്തുകയാണ് കേന്ദ്രസർക്കാർ. ബി.ജെ.പിയുടെ ചൊൽപ്പടിക്ക് നിൽക്കാത്ത മാദ്ധ്യമങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണിത്.
--അരവിന്ദ് കേജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി
തകർക്കാനുള്ള മറ്റൊരു ശ്രമമാണ് മാദ്ധ്യമപ്രവർത്തകരേയും മാദ്ധ്യമസ്ഥാപനങ്ങളേയും ആക്രമിക്കുന്നത്
മമത ബാനർജി, ബംഗാൾ മുഖ്യമന്ത്രി.
സർക്കുലേഷൻ 46ലക്ഷം
1948ൽ ഹിന്ദി ദിനപ്പത്രമായി തുടങ്ങി. ഭോപ്പാലിൽ സുബഹ് സവേരെ എന്ന പേരിലും ഗ്വാളിയറിൽ ഗുഡ്മോണിംഗ് ഇന്ത്യ എന്ന പേരിലും. 1957ൽ ഭാസ്‌കർ സമാചാർ എന്ന് പേര് മാറ്റി. 1958ൽ പേര് ദൈനിക് ഭാസ്‌കർ എന്നാക്കി. 12 സംസ്ഥാനങ്ങളിൽ 65 എഡിഷനുകൾ. മറാത്തിയിലും പ്രസിദ്ധീകരിക്കുന്നു. 2019ലെ സർക്കുലേഷൻ 46 ലക്ഷം കോപ്പി.