കൊച്ചി: കൊവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധികൾ വകവയ്‌ക്കാതെ രാവും പകലും പണിയെടുത്തിട്ടും ലക്ഷദ്വീപിലെ ആരോഗ്യപ്രവർത്തകർക്ക് മൂന്ന് മാസമായി ശമ്പളമില്ല. നാഷണൽ ഹെൽത്ത് മിഷന് (എൻ.എച്ച്.എം) കീഴിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന 173 ഉദ്യോഗസ്ഥർക്കാണ് ശമ്പളം മുടങ്ങിയത്.
പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇതുമായി ബന്ധപ്പെട്ട ഫയൽ ഒപ്പിടാത്തതാണ് കാരണമെന്ന് കരാർ ജീവനക്കാർ പറയുന്നു.
ശമ്പളം മുടങ്ങിയവർ
ഡന്റൽ സർജൻ-10
ആയുർവേദ ഡോക്ടർ-3
ഹോമിയോ ഡോക്ടർ-3
കൊവിഡ് സ്പെഷ്യൽ ഡോക്ടർ-2
ഡന്റൽ ടെക്നീഷ്യൻ-3
റേഡിയോ ഗ്രാഫർ-1
നഴ്സിംഗ് അസിസ്റ്റന്റ്-19
നഴ്സിംഗ് ഓഫീസേഴ്സ്-96
ഫാർമസിസ്റ്റ്-4
ലാബ് ടെക്നീഷ്യൻസ്-10
ഓപ്പറേഷൻ ടെക്നീഷ്യൻ-4
വാർഡ് അറ്റന്റർ-8
ബയോമെഡിക്കൽ ടെക്നീഷ്യൻ-1
ബയോമെഡിക്കൽ കൺസൽട്ടന്റ്-1
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ-2
ഡയാലിസീസ് ടെക്നീഷ്യൻസ്-6
രാജിവയ്ക്കാത്തത് നാടിനെ ഓർത്ത്
ദ്വീപിലെ ജനങ്ങളെ ഓർത്തു മാത്രമാണ് രാജി വയ്ക്കാത്തത്. ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും അസുഖം വന്നാൽ വിദഗ്ദ്ധ ചികിത്സയ്ക്ക് സൗകര്യങ്ങൾ ഉണ്ട്. ജോലി സ്ഥലത്ത് വാടകയ്ക്ക് വീട് എടുത്താണ് പലരും താമസിക്കുന്നത്. വേണമെങ്കിൽ മതിയെന്ന നിലപാടാണ് അധികൃതർക്ക്. ആദ്യമായാണ് ദ്വീപിൽ ശമ്പളം മുടങ്ങുന്നത്.
മുഹമ്മദ് നാസർ
നഴ്സിംഗ് ഓഫിസർ
പ്രൈമറി ഹെൽത്ത് സെന്റർ. ചെത്ത്ലാത്ത്.