photo
വൈപ്പിനിലെ ഓഷ്യനേറിയം പദ്ധതിപ്രദേശം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. സന്ദർശിക്കുന്നു

വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിന്റെ വൻ വികസനക്കുതിപ്പ് ഉറപ്പാക്കുന്ന നിർദിഷ്ട ഓഷ്യനേറിയം പദ്ധതി യാഥാർത്ഥ്യമാകും. ഇതിനുള്ള അവസരമൊരുങ്ങി. എട്ടിന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ പുതുവൈപ്പ് സെന്റർ ഫോർ മറൈൻ റിസോഴ്‌സസ് ലിവിംഗ് ആൻഡ് എക്കോളജിയിൽ നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടാകും. പദ്ധതി കൺസെപ്റ്റ് റിപ്പോർട്ട് ആധാരമാക്കി നടക്കുന്ന യോഗത്തിന് മുന്നോടിയായി സി.എം.ആർ.എൽ.ഇ ഉൾപ്പെടെ പദ്ധതിപ്രദേശം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. സന്ദർശിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരുമായി വിശദചർച്ചകളും നടത്തി.
 സവിശേഷതകൾ ഏറെ

ആഗോളതലത്തിൽത്തന്നെ അപൂർവമായ ഓഷ്യനേറിയത്തിന് വൈപ്പിൻ തീരത്തിന്റെ പശ്ചാത്തലത്തിൽ ഏറെ സവിഷേതകളുണ്ട്. ഏറ്റവുമധികം കടൽ ജൈവവൈവിദ്ധ്യം ഉൾക്കൊള്ളുന്ന തീരമാണ് വൈപ്പിനിലേത്. ഓഷ്യനേറിയത്തിന് പുറമെ വിവിധ കണ്ടൽ ഇനങ്ങളുടെ ശാസ്ത്രീയ സംരക്ഷണം ഉൾക്കൊള്ളുന്ന ബൊട്ടാണിക്കൽ ഗാർഡൻ, ഡോൾഫിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സമുദ്രോത്പന്ന സംസ്‌കരണം തുടങ്ങി വിവിധ ഘടകപദ്ധതികൾ ഉൾക്കൊള്ളുന്ന സമഗ്ര അക്വാപാർക്ക് എന്ന സമീപനമാണ് കൺസെപ്റ്റ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. പ്രാദേശിക സാഹചര്യത്തിന് യോജിച്ച സമീപനമായിരിക്കും പദ്ധതി നിർവഹണത്തിൽ അവലംബിക്കുക. ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുന്ന ഓഷ്യനേറിയം സമഗ്ര പദ്ധതി വൻതോതിൽ തൊഴിലവസരങ്ങളും ഒരുക്കും. മത്സ്യത്തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവരുടെയെല്ലാം മികച്ച ക്ഷേമം പദ്ധതി ഉറപ്പാക്കും. പരിസ്ഥിതിയുടെ പ്രത്യേകിച്ച് അവഗണിക്കപ്പെട്ടു പോകാറുള്ള തീരത്തിന്റെയും സമുദ്രജീവികളുടെയും സംരക്ഷണം, ഇതേക്കുറിച്ചുള്ള അവബോധം, ഗവേഷണാവസരങ്ങൾ എന്നിവയ്‌ക്കെല്ലാം പദ്ധതി അവസരമൊരുക്കും.
 ചെലവ് 250 കോടി രൂപ

പുതുവൈപ്പിൽ 133 ഏക്കറിലായി നടപ്പാക്കുന്ന പദ്ധതിയുടെ ചിലവ് 250 കോടി രൂപയാണ്. നാല് വർഷമാണ് പദ്ധതി നിർവഹണ കാലാവധി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കാനാകും. പദ്ധതിയുടെ കൺസെപ്റ്റ് റിപ്പോർട്ട് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയ്ക്ക് ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ കൈമാറി. പദ്ധതി ആരംഭിക്കുന്നതിന് ആവശ്യമായ പ്രാഥമികഫണ്ടും ഓഫീസും അനുവദിക്കുന്നതിലും ഡി.പി.ആർ തയ്യാറാക്കുന്നതിന് ഏജൻസിയെ ഏർപ്പാടാക്കുന്നതിലും സത്വര നടപടി എം.എൽ.എ ഉറപ്പുനൽകി. ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, രതിനവേൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.