tele

പെരുമ്പാവൂർ: കൊമ്പനാട് ടെലഫോൺ എക്‌സ്‌ചേഞ്ച് രണ്ട് മാസമായി പൂട്ടി കിടക്കുന്നതിനാൽ പൊതുജനങ്ങൾ വലയുന്നു.സ്വകാര്യ മൊബൈൽ കമ്പനികളുടെ നെറ്റ് വർക്ക് കവറേജ് കുറവുള്ള വേങ്ങൂർ പോലെയുള്ള മലയോര ഗ്രാമങ്ങളിൽ ഇത് മൂലം വൻ പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് മഹാമാരി മൂലം വിദ്യാഭ്യാസം ഓൺലൈനായി നടക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളുടെ പ്രധാന ആശ്രയം ബി.എസ്.എൻ.എൽ ബ്രോഡ് ബാൻഡ് നെറ്റ് വർക്കാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ബി.എസ്.എൻ.എൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ സിഗ്നലുകൾ ദുർബലമായിട്ടേ കിട്ടുന്നുള്ളു.

ജനങ്ങൾക്ക് പരാതി പറയാനുള്ള സാഹചര്യം പോലും നിലവിലില്ലെന്ന് നാട്ടുകാർ പറയുന്നു. മുൻകാലങ്ങളിൽ മികച്ച സേവനം നൽകിയിരുന്ന എക്‌സ്‌ചേഞ്ചിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്. കൃത്യമായ പരാതി പരിഹാരങ്ങളോ സേവനങ്ങളോ ഒന്നും ലഭിക്കുന്നില്ല.

കൊമ്പനാട് ടെലഫോൺ എക്‌സ്‌ചേഞ്ചിൽ പരാതിയുമായി എത്തുന്നവർ രണ്ട് മാസമായി അടഞ്ഞ് കിടക്കുന്ന വിവരം അറിഞ്ഞ് പെരുമ്പാവൂർ ഹെഡ് ഓഫീസിൽ വിളിക്കുമ്പോൾ കൊമ്പനാട് തുറക്കുമ്പോൾ പരാതികൾ രജിസ്റ്റർ ചെയ്യാനാണ് മറുപടി ലഭിക്കുക.

ഡിവിഷണൽ എൻജിനീയർക്ക് പരാതി നൽകി

ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ ആശങ്ക അകറ്റുവാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് റിജു കുര്യൻ പെരുമ്പാവൂർ ഡിവിഷണൽ എൻജിനീയർക്ക് പരാതി അയച്ചിട്ടുണ്ട്.