കൊച്ചി: ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കളക്ടറേറ്റിൽ ചേർന്ന ഉന്നതതലയോഗം ചർച്ച ചെയ്തു. എൻ.എച്ച് -66 ന്റെ വികസനവുമായി ബന്ധപ്പെട്ട് ആലങ്ങാട് വില്ലേജിലെ സ്ഥലം ഏറ്റെടുപ്പ്, തൃപ്പൂണിത്തുറ ബൈപ്പാസ്, അങ്കമാലി കുണ്ടന്നൂർ ബൈപ്പാസ് എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ചചെയ്തത്. ഹൈബി ഈഡൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നാഷണൽ ഹൈവേ അതോറിറ്റി കൊച്ചി പ്രൊജക്ട് ഡയറക്ടർ ജെ ബാലചന്ദർ, പാലക്കാട് പ്രൊജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവ്, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ സുനി ലാൽ തുടങ്ങിയവർ പങ്കെടുത്തു.


 സ്ഥലമെടുപ്പ് തർക്കം

ആലങ്ങാട് വില്ലേജിൽ മേസ്തിരിപ്പടി ജംഗ്ഷൻ മുതൽ ബിലീവേഴ്‌സ് ചർച്ച് വരെ ഏകദേശം 27500 ചതുരശ്ര അടി കെട്ടിടങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്ക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് സർക്കാർ ഏറ്റെടുത്ത അഞ്ചര ഏക്കർ സ്ഥലം ഒഴിവാക്കി വീണ്ടും സ്ഥലം ഏറ്റെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഒരാഴ്ച്ചയ്ക്കകം തീരുമാനമുണ്ടാക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 കൊച്ചി -മൂന്നാർ - തേനി റോഡ്
ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കൊച്ചി -മൂന്നാർ - തേനി റോഡ് പദ്ധതിയിൽ ഉൾപ്പെട്ട തൃപ്പൂണിത്തുറ ബൈപ്പാസിനായി ജില്ലയിലെ ലാൻഡ് അക്വിസിഷൻ ഓഫീസറെ ചുമതലപ്പെടുത്തി. ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള 3 -എ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് വരികയാണ്.


 അങ്കമാലി - കുണ്ടന്നൂർ സമാന്തര പാത

ഇതിന്റെ ഫീൽഡ് സർവേകൾ നടന്നു വരികയാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ അറിയിച്ചു. ഏകദേശം 219 ഹെക്ടർ സ്ഥലമാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടി വരിക. 45 മീറ്റർ വീതിയിലാണ് ബൈപ്പാസ് നിർമ്മിക്കുക. 8 കിലോമീറ്റർ ദൂരത്തിൽ എലിവേറ്റഡ് ഹൈവേയും പരിഗണനയിലുണ്ട്. 2022 മാർച്ചോടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു.