കൊച്ചി: വൈറ്റിലയിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ഐലൻഡിൽ കുറച്ചുഭാഗം മുറിച്ച് മാറ്റും. അതിനായി നാഷണൽ ഹൈവേയ്ക്ക് കത്ത് നൽകുകയും ട്രാഫിക് സിസ്റ്റത്തിൽ മാറ്റം വരുത്തും ചെയ്യുമെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു .
പി.ഡബ്ല്യു.ഡി, റവന്യൂ, കൊച്ചിൻ കോർപ്പറേഷൻ, പൊലീസ്, ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനും സബ്കമ്മിറ്റി രൂപീകരിച്ചു തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു.
പ്രശ്നപരിഹാരത്തിനുള്ള രൂപരേഖയിൽ രണ്ട് ഏക്കറോളം സ്ഥലം ഇവിടെ ഏറ്റെടുക്കേണ്ടതായി വരും. ഇത് സംബന്ധിച്ച് പഠനം നടത്താനും. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ, കൗൺസിലർമാർ , ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിസ് റഷീദ് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.