കാക്കനാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
തൃക്കാക്കര: പിതാവ് മകളെ പുഴയിലെറിഞ്ഞുകൊന്ന കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് സർക്കാരിനെ സമീപിച്ചു. കേസിന്റെ സങ്കീർണതകൾ കണക്കിലെടുത്താണിത്. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചു. 236 പേജുള്ള കുറ്റപത്രത്തിൽ പിതാവ് സാനുമോഹൻ മാത്രമാണ് പ്രതി. ഭാര്യയോടുളള ദേഷ്യവും മകളോടുള്ള അമിതസ്നേഹവും കടക്കെണിയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന നിലയിലുമാണ് വൈഗയെ കൊന്ന് ഒളിവിൽ പോകാൻ സാനുമോഹനെ പ്രേരിപ്പിച്ചതെന്ന് തൃക്കാക്കര ഇൻസ്പെക്ടർ കെ. ധനപാലൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
പൊലീസിനെ കുഴക്കിയ കേസ്
ഒരുമാസത്തോളം കൊച്ചി സിറ്റി പൊലീസിനെ വട്ടം ചുറ്റിച്ചതാണ് വൈഗ കൊലക്കേസ്. കഴിഞ്ഞ മാർച്ച് 21നാണ് 13കാരി വൈഗ കൊല്ലപ്പെട്ടത്. പിറ്റേന്ന് മുട്ടാർപുഴയിൽ മൃതദേഹം പൊങ്ങിയെങ്കിലും പിതാവ് സാനു ദുരൂഹമായി അപ്രത്യക്ഷനായതാണ് അന്വേഷണത്തെ വലച്ചത്. ഏപ്രിൽ 19ന് കർണാടകയിലെ കാർവാറിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
അറസ്റ്റിലായി 90 ദിവസം തികയുംമുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് സ്വാഭാവികജാമ്യം കിട്ടില്ല. സാനു വിൽക്കുകയും വഴിയിൽ എറിഞ്ഞുകളയുകയും ചെയ്ത ഫോണുകൾ കണ്ടെത്താനായത് കേസിൽ നിർണായക തെളിവാകും.
അന്വേഷണം വിപുലം
• 300ൽ അധികം സാക്ഷി മൊഴികൾ
• നൂറിലധികം രേഖകൾ
• എഴുപതിലധികം തൊണ്ടി മുതലുകൾ
• അന്വേഷണം ആറ് സംസ്ഥാനങ്ങളിൽ
• പരിശോധിച്ചത് അരലക്ഷത്തോളം ഫോൺ കോളുകൾ