മൂവാറ്റുപുഴ: എം.സി റോഡിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ എസ്.എച്ച് 01 ഗ്രീൻഫീൽഡ് കോറിഡോർ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ഭാരത് മാല പരിയോജനയിൽ ഉൾപ്പെടുത്തി തിരുവനന്തപുരംഅങ്കമാലി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതി നിർമ്മാണ നിർവഹണത്തിനായുള്ള നടപടികൾ തുടങ്ങി. കേരളത്തിൽ പദ്ധതി ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ മുവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നീ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ എം. സി റോഡിലെ ഗതാഗതക്കുരുക്കുകൾക്ക് പദ്ധതി ആശ്വാസമാകുമെന്നും എം. പി പറഞ്ഞു.
നിലവിലുള്ള എം.സി. റോഡുമായി ഒരു സ്ഥലത്തും പുതിയ പാത സന്ധിക്കുന്നില്ല. പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യുന്നതിന് ഇടുക്കി പർലമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിച്ചുകൂട്ടുവാൻ എൻ.എച്ച്.എ.ഐ പ്രൊജ്ര്രക് ഡയറക്ടർ പി. പ്രദീപിനെ അറിയിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു.
തിരുവനന്തപുരം മുതൽ അങ്കമാലി വരെ 233.220 കിലോമീറ്റർ വരുന്ന ഈ പദ്ധതിയുൾപ്പെടെ കേരളത്തിനായി കഴിഞ്ഞ ബഡ്ജറ്റിൽ നാഷണൽ ഹൈവേ വികസനത്തിനായുള്ള 66,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡിനു സമാന്തരമായിട്ടുള്ള 45 മീറ്റർ വീതിയിൽ 4 വരി പാതയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പദ്ധതിയുടെ ആകെ നിർമ്മാണച്ചെലവ് 12904 കോടി രൂപയാണ്. എറണാകുളം, ഇടുക്കി ജില്ലകളിലായി ഓരോ ഓഫീസ് ഉൾപ്പെടെ ആറ് ജില്ലകളിലായി 6 പ്രത്യേക ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ തുടങ്ങുന്നതിന് നടപടികൾ പുരോഗമിച്ചുവരുന്നതായും എം.പി അറിയിച്ചു.