police
അടിക്കുറിപ്പ് മത്സരം നടത്തി കേരള പൊലീസിന്റെ ഫേസ് ബുക്ക് പേജിൽ വൈറലായ ചിത്രം

ആലുവ: ജീപ്പിലിരിക്കുന്ന പൊലീസ് ഡ്രൈവർക്ക് നടുറോഡിൽ നിന്ന് തെരുവ് നായ സല്യൂട്ട് അടിക്കുന്ന ചിത്രവുമായി പൊലീസിന്റെ അടിക്കുറിപ്പ് മത്സരം വൈറലായി. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്ത് 24 മണിക്കൂർ തികഞ്ഞപ്പോഴേക്കും മത്സരത്തിൽ പങ്കാളികളായത് 32,000ത്തിലേറെ പേർ. മുക്കാൽ ലക്ഷത്തിലേറെ പേർ ലൈക്ക് അടിച്ചും 2200ലേറെ പേർ ഷെയർ ചെയ്തും പങ്കാളികളായി.

ആലുവ - പറവൂർ റോഡിൽ യു.സി കോളേജിന് സമീപത്തു നിന്ന് ആലുവ സ്റ്റേഷനിലെ പൊലീസുകാരൻ വി.ജി. ദീപേഷ് പകർത്തിയ ചിത്രമാണ് വൈറലായത്. നടുറോഡിൽ തെരുവ് നായയെ കണ്ട് പൊലീസ് ജീപ്പ് നിർത്തിയപ്പോഴാണ് പൊലീസുകാരെ നേരത്തെ പരിചയമുള്ള നായ രണ്ട് കാലിൽ നിന്ന് പൊലീസ് ഡ്രൈവറെ സല്യൂട്ട് ചെയ്തത്. ഈ സമയം ജീപ്പിലുണ്ടായിരുന്ന സി.പി.ഒ വി.ജി. ദീപേഷ് പുറത്തിറങ്ങി കൗതുകത്തിന് മൊബൈൽ ഫോണിൽ ചിത്രം പകർത്തി. കൊവിഡ് ലോക്ഡൗൺകാലത്ത് യു.സി കോളേജിനു സമീപത്തെ പൊലീസ് പിക്കറ്റിൽ സ്ഥിരം എത്തിയിരുന്ന ഈ നായയ്ക്ക് പൊലീസുകാർ ഭക്ഷണം നൽകാറുണ്ടായിരുന്നു.

സല്യൂട്ട് ചിത്രം പൊലീസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ 'ഈ ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കൂ, സമ്മാനം നേടൂ' എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

രസകരമായ നിരവധി കമന്റുകളുണ്ട്. ഇതിൽ നിന്നും സമ്മാനാർഹരെ തിരഞ്ഞെടുക്കണമെങ്കിൽ പൊലീസ് വിഷമിക്കുമെന്ന് ഉറപ്പ്. 13,000 ലൈക്ക് കിട്ടിയ അടിക്കുറിപ്പുകളും ഇക്കൂട്ടത്തിലുണ്ട്. 'സാറേ... നാടനാണ്, പക്ഷേ നല്ല ട്രെയിനിംഗ് തന്നാൽ ഞാൻ പൊളിക്കും', 'ആ ജർമ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ' ... അങ്ങനെ പോകുന്നു കമന്റുകൾ. "എന്നെ പൊലീസിലെടുക്കൂ, പ്ലീസ്...." എന്ന് സുരേഷ് പിള്ളയെഴുതിയ അടിക്കുറിപ്പിനാണ് 13,000 ലൈക്ക് ലഭിച്ചത്. അജിത്കുമാർ കാസർകോട് രേഖപ്പെടുത്തിയത് ഇങ്ങനെ: 'എന്റെ പൊന്നു സാറെ ക്ഷമിക്കണേ... ഇനി ഞാൻ ആവർത്തിക്കില്ല..... മഴയത്ത് മാസ്‌ക് നനഞ്ഞപ്പോൾ ഊരി മാറ്റിയതാണ് സാറേ... സാറേ'.