gold

കോലഞ്ചേരി: കൊവിഡിൽ ജീവിതത്തിന്റെ സ്വർണത്തിളക്കം മാഞ്ഞ് സ്വർണപണിക്കാർ. സ്വർണവില വിപണിയിൽ ചാഞ്ചാടി നില്ക്കുമ്പോഴും ഇവരുടെ ജീവിതത്തിന് ഒരു മാറ്റുമില്ലാതായി. കനകം വിരിയിച്ച കൈകളിന്ന് ജീവിത വഴി തേടാൻ ഏതു തൊഴിലിനും തയ്യാറായി നില്ക്കുകയാണ്. പട്ടിമ​റ്റം മേഖലയിലെ നിരവധി പണിക്കാർ കല്ലു കൊത്തുന്ന തൊഴിലിലേക്ക് മാറി.

സ്വർണക്കടകളിൽ നിന്നും പണി വാങ്ങി നാട്ടിൽ പലയിടത്തായി വീതിച്ചു നല്കി സ്വർണപ്പണി നടത്തിയിരുന്നവരും ധാരാളമായിരുന്നു. സ്വർണക്കടകളിൽ ഡിപ്പോസി​റ്റ് നല്കിയാണ് പണിയാൻ സ്വർണം വാങ്ങിയിരുന്നത് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ പലരും ഡിപ്പോസി​റ്റ് തുക തിരിച്ചു വാങ്ങി. അങ്ങനെ അവശേഷിച്ച പണിയും പോയി. വല്ലപ്പോഴും വിളക്കലും, പോളീഷിംഗിനുമായി എത്തിയിരുന്നവരും കൊവിഡ് ഭീതിയിൽ വരവൊഴിവാക്കി. ജ്വല്ലറികൾ ഇപ്പോൾ ഓർഡർ നല്കുന്നില്ല. ക്ഷേത്രങ്ങളിൽ വിശേഷാൽ ചടങ്ങുകളുമില്ല. ഫലത്തിൽ പൂർണ തൊഴിൽ രഹിതരായി മാറി.

 തൊഴിലില്ലായ്മ രൂക്ഷം

കൊവിഡ് വരുന്നതിനു മുമ്പ് തന്നെ ഈ മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. കൊവിഡിന്റെ രണ്ടാം വരവോടെ തൊഴിൽതന്നെ നശിച്ചു. വലിയ സ്വർണക്കടകൾ യന്ത്ര നിർമിതമായ ആഭരണങ്ങൾക്ക് പ്രാധാന്യം നല്കിയതോടെ അന്യ സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ വരുത്തി ദിവസകൂലിക്ക് ആഭരണങ്ങൾ പണിയിച്ചു.മ​റ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഏജന്റുമാർ കിലോ കണക്കിന് സ്വർണാഭരണങ്ങൾ എത്തിച്ച് കടകളിൽ വിതരണം ചെയ്തു തുടങ്ങിയതോടെ പണി ഒട്ടും ഇല്ലാതായി. ഇനി ഒരു ഉയർത്തെഴുന്നേൽപുണ്ടാകുമോ എന്ന ഭീതിയാണിവർക്ക്.