കൊച്ചി: സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. കുസാറ്റിൽ സംഘടിപ്പിച്ച അദാലത്തിൽ 118 അപേക്ഷകളാണ് ലഭിച്ചത്. നിരവധി പരാതികളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടനടി പരിഹാരം കണ്ടെത്തി.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. പരാതികളിൽ വ്യവസായ വകുപ്പിന് ഇടപെടാനുള്ള പരിമിതി പരിഹരിക്കുന്നതിന് വ്യവസായ പരാതി പരിഹാര സമിതിക്ക് സർക്കാർ രൂപം നൽകും. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ വിവിധ ജില്ലകളിലെ വ്യവസായ രംഗത്തെ പരാതികൾ പരിഹരിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വികസന കോർപ്പറേഷൻ എം.ഡി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഉടനടി പരിഹാരം
കൈയ്യുറകളുടെ നിർമാണത്തിനായുളള സെൻട്രിഫ്യുഗൽ ലാറ്റക്‌സ് നിർമിക്കുന്ന കോതമംഗലത്തെ ലിസ്സി റബ്ബേഴ്‌സ് കമ്പനിക്ക് പഞ്ചായത്ത് പ്രവർത്തനാനുമതി നിഷേധിക്കുന്നു എന്ന പരാതിയുമായാണ് ഉടമ അനിൽ കുര്യാക്കോസ് മന്ത്രിയെ കണ്ടത്. പരാതി പരിഹാരത്തിനായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉടൻ തന്നെ നിർദേശം നൽകി.