കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ കെ.കെ. റോഡിന്റെ നെല്ലിമോളം മുതൽ കുറുപ്പംപടിവരെയുള്ള ഭാഗങ്ങളിൽ വൻകുഴികൾ രൂപപ്പെട്ടത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതമായി. ഇതുമൂലം അപകടങ്ങളും പതിവായി. കുറുപ്പംപടി കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻവശത്തെ കലുങ്ക് ഒരുഭാഗം ഇടിഞ്ഞുതാണ് ഏത് നിമിഷവും വൻ അപകടം സംഭവിക്കുന്ന അവസ്ഥയിലാണ്. കുറുപ്പംപടി ബസ് സ്റ്റാൻഡിലൂടെ പോകുന്ന ബസുകൾ നിരന്തരം ഇടതടവില്ലാതെ കടന്നുപോകുന്നഭാഗമാണിത്. കാന മണ്ണിട്ട് നികത്തിയതിനാൽ മഴവെള്ളം കെട്ടിക്കിടന്നതിനാലാണ് ഈ ഭാഗം ഇടിഞ്ഞുതാഴാൻ മുഖ്യകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
രണ്ടുമാസം മുമ്പാണ് റോഡിന്റെ പാച്ചുവർക്ക് ജോലികൾ പൂർത്തീകരിച്ചത്. പാച്ചുവർക്ക് ചെയ്ത ഭാഗങ്ങളെല്ലാം തന്നെ വീണ്ടും പഴയ അവസ്ഥയിലെത്തി. നിർമ്മാണ പ്രവർത്തനത്തിന്റെ അപാകതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർക്കാർ ഫണ്ട് ദുർവിനിയോഗം നടത്തിയതിന്റെ ഉത്തമ ഉദാഹരണമായിട്ടാണ് ഈ ജോലികൾ ചെയ്തിരിക്കുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. 15 വർഷത്തോളമായി റോഡ് മുഴുവനായി ടാറിംഗ് നടത്തിയിട്ട്.
പാച്ചുവർക്കിൽ അപാകം
നാട്ടുകാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് രാത്രിയിലാണ് പാച്ച് വർക്ക് ജോലികൾ നടന്നത്. എസ്റ്റിമേറ്റ് പ്രകാരം നിശ്ചയിച്ചിട്ടുള്ള മെറ്റലും മണലുകളും മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റിക്കൊകൊണ്ടുപോയി. ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ ബാക്കിയാണ് .
ദിനേശ് പി.പി
നാട്ടുകാരൻ
നിർമ്മാണ പ്രവർത്തനങ്ങളുടെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് കോൺട്രാക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.എത്രയും വേഗം പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ റീ ടാറിംഗ് നടത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അർച്ചന വിഷ്ണു,
എ. ഇ പിഡബ്ല്യുഡി, കുറുപ്പംപടി ഡിവിഷൻ