ആലുവ: ടെലികമ്യൂണിക്കേഷൻ സി.ഐ ചമഞ്ഞ് 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിലായി. തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ (50), മകൻ അഖിൽ (25) എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഉഷയുടെ പഴയ സഹപാഠിയായ രാമമംഗലം സ്വദേശിയുടെ പക്കൽ നിന്ന് കഴിഞ്ഞ വർഷം ഒടുവിൽ പല ഘട്ടങ്ങളിലായാണ് ഇവർ അരക്കോടിയിലേറെ രൂപ തട്ടിയത്.
ഉഷയും രാമമംഗലം സ്വദേശിയും പ്രീഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. വർഷങ്ങൾക്കുശേഷം പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിലൂടെ പരിചയം പുതുക്കി. പൊലീസിന്റെ ആലുവ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ഇൻസ്‌പെക്ടറാണെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച ഉഷ ബിസിനസ് ആവശ്യത്തിന്റെ പേരിൽ ആദ്യം പത്ത് ലക്ഷം രൂപ വാങ്ങി. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി. ഇതിൽ 10 ലക്ഷം രൂപ മകനാണ് ബ്ലാങ്ക് ചെക്ക് നൽകി വാങ്ങിയത്. പിന്നീട് ഈ ചെക്ക് മാറാൻ ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ആറു ലക്ഷം രൂപ മാത്രമാണ് ഇവർ തിരിച്ചു നൽകിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിൽ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ആലുവ എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐ. എം.എം ഖദീജ, എ.എസ്.ഐ ബിനോജ് ഗോപാലകൃഷണൻ, സി.പി.ഒ. സജീവ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.