കൊച്ചി: ജില്ലയിൽ ഇന്നലെയുണ്ടായ മഴയിൽ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ വെള്ളക്കെട്ടുകളുണ്ടായി. കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ ശക്തമാക്കി. തൃക്കാരിയൂർ വില്ലേജിൽ ജവഹർ കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറുമെന്ന സഥിതി നിലനിൽക്കുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കോതമംഗലം ടൗൺ യു.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പും സജ്ജമാക്കി.
തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട റവന്യു സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.
കോതമംഗലം - കോട്ടപ്പടി റോഡിൽ മുണ്ടുപാലം ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ 9.815 മീറ്റർ ആണ് ജലനിരപ്പ്.
പറവൂർ, കുന്നത്തുനാട് , ആലുവ, മുവാറ്റുപുഴ , കണയന്നൂർ, കൊച്ചി താലൂക്കുകളിലും ഇന്നലെ ഉച്ചവരെ കനത്ത മഴ പെയ്തു. നിലവിൽ വെള്ളപ്പൊക്ക ഭീഷണിയില്ല.