leprosy

കൊച്ചി: കുഷ്ഠരോഗം ജില്ലയിൽ കുറഞ്ഞു വരുന്നതായി കണക്കുകൾ. 2021 ഏപ്രിൽ മുതൽ ഇതുവരെ ജില്ലയിൽ മൂന്ന് പുതിയ രോഗികളെ മാത്രമാണ് കണ്ടെത്തിയത്. ആകെ 30 പേരാണ് ചികിത്സയിലുള്ളത്. 2017 മുതൽ ഇതുവരെ കുട്ടികൾക്കിടയിൽ നിന്ന് ഒരാൾക്കു മാത്രമാണ് രോഗം കണ്ടെത്തിയത്.

ശരീരലക്ഷണങ്ങൾ നോക്കി കുഷ്ഠം തിരിച്ചറിയാം. ജില്ലയിലെ എല്ലാ സർക്കാ‌ർ ആശുപത്രിയിലും ചികിത്സയുണ്ട്.

ചികിത്സ രണ്ടു തരം

മൾട്ടിബേസിലറി (എം.ബി), പോസിബേസിലറി (പി.ബി) വിഭാഗങ്ങൾക്ക് രണ്ട് തരം ചികിത്സയാണ് നൽകുന്നത്. മൾട്ടിബേസിലറി വിഭാഗം12 മാസം ചികിത്സയിൽ കഴിയണം. പോസിബേസിലറിക്കാർ ആറുമാസവും.

മുൻവർഷങ്ങളിലെ രോഗികളുടെ എണ്ണം

2017-18- എം.ബി-27, പി.ബി-10, ആകെ-30

2018-19- എം.ബി-47, പി.ബി-7, ആകെ-54

2019-20- എം.ബി-34, പി.ബി-4, ആകെ-38

2020-21- എം.ബി-23, പി.ബി-3, ആകെ-26

ലക്ഷണങ്ങൾ

• നെറ്റിയിലോ കവിളുകളിലോ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ

• എണ്ണ പുരണ്ടതുപോലെയുള്ള ചർമ്മം

• കണ്ണുകൾ പൂ‌ർണ്ണമായി അടയാതിരിക്കുക

• കൺപീലികളും പുരികവും കൊഴിയുക

• മൂക്ക് തടിച്ച് പതിഞ്ഞിരിക്കുക

• ചെവിയിൽ തടിപ്പ്, മുഴകൾ എന്നിവ കാണുക

• രോമം കൊഴിയുക, വിയർക്കുക

• കഴുത്ത് നെഞ്ച്, വയർ, പൃഷ്ടഭാഗം എന്നിവിടങ്ങളിൽ പാടുകൾ കാണപ്പെടാം. രോമങ്ങൾ കൊഴിയാം

• കൈകാലുകളിൽ നിറവ്യത്യാസം, നാഡീ ഞരമ്പുകളിൽ തടിപ്പ്, മസിലുകൾക്ക് ശോഷണം,

• വിരലുകൾ വളയുക, കൈകൾ കൊണ്ട് മുറുകെ പിടിക്കാനുള്ള ബുദ്ധിമുട്ട്

• പാദം ഉയർത്തി നടക്കാനുള്ള ബുദ്ധിമുട്ട്, മരവിപ്പ്, വേദനയില്ലാത്ത വ്രണങ്ങൾ

അശ്വമേധം

ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കുഷ്ഠരോഗ നിർണയ യജ്ഞം 'അശ്വമേധം' നാലാംഘട്ടം ജില്ലയിൽ 15ന് ആരംഭിച്ചു. 6,870 സന്നദ്ധ പ്രവർത്തകർ ഭവനങ്ങളും സന്ദർശിച്ച് രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ കണ്ടെത്തി ചികിത്സ നൽകും. 2022 ഫെബ്രുവരി 28 വരെയാണ് പരിപാടി.

ജില്ലയിൽ ആശ്വാസം

ഓരോ വർഷം കഴിയുമ്പോഴും ജില്ലയിൽ കുഷ്ഠരോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്.

ഡോ.കെ.സവിത,ജില്ലാ ലെപ്രസി ഓഫീസർ